Sunday, April 22, 2007

ബാധ

പകല്‍ തെളിച്ചിട്ട
തെരുവിന്റെ മനസ്സില്‍
വിയര്‍ത്തൊലിച്ചാലും
നടന്നു തീരാത്ത
ദൂരങ്ങളാവും.

രാത്രികാലങ്ങളിലത്
ഒരു പൊതിച്ചോറോ
ഒരു വരി താരാട്ടൊ
ഓര്‍ത്തെടുക്കുവാന്‍
ശ്രമിക്കും.


രാപ്പകലില്ലാതെ
ഭയങ്ങളില്‍
ഉണര്‍ന്നിരിക്കും.

എങ്കിലും
അതിനറിയാം
എല്ലാ തെരുവുകളും വളരുന്നത്
ഒരേ പലകയിലേയ്ക്കാണെന്ന്.

ഒഴുക്കറ്റ
ഇറക്കത്തിന്റെ
വടിവില്ലാത്ത ലിപികളില്‍
എഴുതപ്പെടും
“ഇവിടെ
ഈ വഴി അവസാനിക്കുന്നു”
എന്ന്.

Friday, April 13, 2007

തട്ടിന്‍പുറം

ഊര്‍ദ്ധ്വന്‍ വലിക്കുന്ന കിഴവനും
ഉയിരുനീട്ടിക്കൊടുക്കുവാന്‍
‍അപ്പച്ചന്‍ വൈദ്യര്‍ക്ക്‌
ഒരു ഉമ്മത്തിങ്കായയുടെ
തൊലി മതിയായിരുന്നു.
പച്ചില പിഴിഞ്ഞും
വേരരച്ചും
മഹാവ്യാധികളെപ്പോലും
വരുതിയിലാക്കിയിരുന്നു.
മുറ്റത്തും പറമ്പിലും
വേലിക്കൈകളില്‍ വരെ
മൃതസഞ്ജീവനി
വിരിയിച്ചിരുന്നു.

അതൊരു കാലം!

പിന്നെ മകനായി.
പുതിയ കാലത്തിന്റെ
കാറിലും കോളിലും
തളരുംവരേയ്ക്കും
തുഴഞ്ഞുനിന്നു.
മകനെ പഠിപ്പിച്ചു.
മകളേയും കെട്ടിച്ചു.
കടവും കഷായവും
ബാക്കിവന്നു.

ഒടുവിലിപ്പൊ
അങ്ങാടിയില്‍ തോറ്റ ചെറുമകന്‍
‍അമ്മയുടെ നെഞ്ചില്‍ ചാഞ്ഞ്‌
ഒരു വിഷക്കാ കിനാവുകണ്ടപ്പോള്‍
‍അപ്പച്ചന്‍ വൈദ്യരുടെ തട്ടിന്‍പുറത്ത്‌
ഉമ്മത്തിങ്കാ പോലും ബാക്കിയില്ല.