Wednesday, August 27, 2008

ആശാലത

മുല്ലയ്ക്ക്‌ വെള്ളമൊഴിക്കാനെന്ന വ്യാജേനെ
മുറ്റത്ത്‌ നില്‍ക്കും
എന്നും മൂന്നര മണിനോക്കി
തെക്കേ വളവുകഴിഞ്ഞ്‌
എപ്പൊഴും ഉദിക്കാവുന്ന
ഒരു നക്ഷത്രത്തെയും കാത്ത്‌.

പൊലിഞ്ഞു പോയവരെപ്പോലെ
മാനത്തു കാണാവുന്ന
ഒന്നായിരുന്നില്ല അത്‌.

വളവുതിരിഞ്ഞ്‌
മണവും,
ചിലപ്പോള്‍ ‍ചില ചിലപ്പുകളുമായ്‌
എന്നും എത്തുമായിരുന്നത്‌.

താലത്തിലോ , വിളക്കിലോ
നെല്ലിലോ, പൂക്കുലയിലൊ
കണ്ടെടുക്കനാവാത്തൊരു താലപ്പൊലി
നെഞ്ചിലങ്ങനെ കത്തിനില്‍ക്കുന്നത്‌
പൊള്ളലറിയിക്കുമായിരുന്നു.

വെറുതെ വീശിയൊരു കാറ്റില്‍
ഒരിക്കലൊന്ന്
കണ്ണടഞ്ഞുപോയതാണ്‌.

വീണ്ടെടുക്കാനാവാതെപോയ
ഒരു വിലാപത്തിന്റെ വെയിലേറ്റ്‌
വാടിപ്പോയ്‌
മുറ്റത്തേയ്ക്ക്‌ പറിച്ചുനടാനായി
വേലിയില്‍ കണ്ടുവച്ച ആശാലത...

അതില്‍ പിന്നെ
‍സ്വപ്നങ്ങള്‍ക്ക്‌ ഞാന്‍
വേലികെട്ടിയിട്ടില്ല.

Sunday, August 17, 2008

കാറ്റഴിയുന്ന വഴി.

കെട്ടിത്തൂങ്ങിയ പാട്ടുകള്‍ കൊണ്ടും
കനലൂതിപിടിപ്പിക്കാന്‍
‍കാറ്റിനേ കഴിയൂ.

വരികളോ, വാക്കോ
ലിപികകള്‍ക്ക്‌ മുകളില്‍
കുറിച്ചുവച്ച സ്വരസ്ഥാനങ്ങളോ
പറന്നുപോകുന്നത്‌
കണ്ടാലും പകയ്ക്കാതെ
അതങ്ങനെ ഉതിര്‍ന്നുകൊണ്ടേയിരിക്കും.

കണ്ണടയും വഴി
ഓര്‍ത്തെടുക്കാനായില്ലെങ്കിലോ എന്ന്
മറവിയെ ഭയക്കാതെ
അലിഞ്ഞുകൊണ്ടേയിരിക്കും.

ഉറക്കത്തിനറിയാം
കാറ്റാണേറ്റവും മികച്ച
പാട്ടുകാരനെന്ന്.

അവന്‌
അനശ്വരത പോലുള്ള
ബാദ്ധ്യതകളോന്നുമില്ലെന്ന്.

Tuesday, August 12, 2008

മദ്യപിച്ചിട്ടാവുമ്പോള്‍ ഛര്‍ദ്ദിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലല്ലൊ.

വല്ലപ്പോഴും
നേരില്‍ കാണുമ്പോള്‍
‍നാലുവാക്കില്‍ ഒതുക്കാന്‍
കഴിയാതെപോകുന്നവ
മേലില്‍
കണ്ടാല്‍ തിരിഞ്ഞുനടക്കും വരെ
നിങ്ങളെ മടുപ്പിക്കുന്നെങ്കില്‍
നിങ്ങളെപ്പോലെ പലരോട്‌
നിത്യവും ചിലയ്ക്കുന്ന നാവ്‌
എത്ര മടുപ്പിച്ചിരിക്കണം
പലായനത്തിന്‌ വഴികളില്ലാതെ
കുടുങ്ങിപ്പോയ എന്റെയീ
പാവം ചെവികളെ!

നെല്ലിപ്പലക കണ്ടപ്പൊഴാണ്‌
നടുവിരലെടുത്തങ്ങോട്ട്‌ വയ്ക്കാന്‍
കൈപ്പത്തിക്ക്‌ നിര്‍ദ്ദേശം കൊടുത്തത്‌.

എന്നിട്ടും
തെകിട്ടിവന്ന ഒച്ചകളില്‍ വിരലിട്ട്‌
തെരുവോരത്തെന്നെ കുനിച്ചിരുത്തി
ദുഷ്ടന്‍..!

അതുവഴി വന്ന
ഒരജ്ഞാത സുഹൃത്ത്‌ ക്ഷണിച്ചു
അറുപത്‌ വിട്ടാല്‍ മാറും, വാ..

ഭാഗ്യം..,

Thursday, August 7, 2008

ഏര്‍പ്പാട്

ജീവിച്ചിരുന്നാല്‍
ഒരുപാട്‌ പാട്‌.

ചത്തുകഴിഞ്ഞാല്‍ പിന്നെ
ഇരുപാടും പാട്‌.

ചത്തതിനൊത്തപോല്‍
ജീവിച്ചിരുന്നാല്‍
മെച്ചത്തില്‍ കഴിക്കാവുന്ന
ഈ ഏര്‍പ്പാട്‌..!