Wednesday, December 24, 2008

ദി എന്‍ഡ്

വിളര്‍ത്ത മുഖവും
തെല്ലുന്തിയ വയറുമായി
തിരക്കിനിടയില്‍ കണ്ടിരുന്നു

അഗ്നിബീജങ്ങളെ ഗര്‍ഭംധരിച്ചതുപോലെ
ഉടലാകെ വിയര്‍ത്തിരുന്നു

ഇരട്ടക്കുഞ്ഞുങ്ങളാവുമെന്ന്
പലരുമൂഹിച്ചിരുന്നെങ്കിലും
ഇടിയും മിന്നലുമ്പോലെയാവുമെന്ന്
ആരും നിരുപിച്ചിരുന്നില്ല

കതിനപൊട്ടുമ്പോലാ ഒച്ചകേട്ടതില്‍പ്പിന്നെ
ഒന്നിനുമൊട്ടാര്‍ക്കും സമയവും കിട്ടിയില്ല

ചത്തകുഞ്ഞിന്റെ ജാതകം
പത്രക്കാരും പോലീസുംചേര്‍ന്ന് നോക്കിച്ചതില്‍
‍സ്കാന്‍ ചെയ്യാതെവിട്ടതായിരുന്നത്രേ
പിഴവ്‌

മേലില്‍ ഭൂഗര്‍ഭമ്പോലും
ഒഴിവാക്കരുതെന്ന വീണ്ടുവിചാരത്തോടെ
‍പോയ പത്തിരുനൂറ്പേര്‍ക്കുള്‍പ്പെടെ
എല്ലാവര്‍ക്കും ഇനി
ശുഭം

Saturday, December 6, 2008

അപ്പൊഴേയ്ക്കും

അപ്പോഴേയ്ക്കും
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.

മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട്‌ ചേര്‍ത്ത്‌
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ ‍തുടങ്ങിയിരുന്നു.

മണല്‍ക്കാടുകള്‍ക്കുമേല്‍
‍തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.

വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്‌
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.

തെല്ലുതോര്‍ന്ന വെയില്‍
‍മണ്ണിലങ്ങിങ്ങായ്‌
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.

വേച്ചുവേച്ച്‌ ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്‌
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.

അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.