Friday, June 12, 2009

വീണ്ടും

പകലുമുഴുവൻ
‍തിരക്കഭിനയിച്ചുകൊണ്ടിരിക്കും

ഒന്നു നില്‍ക്കാനൊ
ഒരുവാക്ക്‌ മിണ്ടാനോ
നേരമില്ലെന്നിരമ്പിക്കൊണ്ടിരിക്കും

ഓടിയോ നടന്നോ
വണ്ടികയറിയോ
ചെന്നെത്താനൊരിടമുണ്ടെന്ന്
നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കും

ഇരുൾമാളങ്ങള്‍വിട്ട്‌
രാവിരതേടാനിറങ്ങുമ്മുതൽ
‍ഇടവഴികളിലിറങ്ങിനിന്ന്
കിതപ്പാറ്റുവാൻ ‍ തുടങ്ങും

മുഴുത്തുവരുന്നൊരു
നിഴല്‍ക്കൊമ്പില്‍ കയറി
തൂങ്ങിനോക്കിയാലോ എന്ന്
മനസ്സൊന്നാടിനോക്കും

വഴിവിളക്കില്ലാത്ത വളവുകളിൽ
‍വണ്ടിക്ക്‌ തലവച്ചവരോട്‌
എന്നെയും കൂട്ടുമോ എന്ന് കെഞ്ചിയതൊന്നും
പാതിരാ കേട്ടുകാണില്ലെന്ന്
പലതവണ വിചാരിച്ചുറപ്പിക്കും

പുലരുമ്മുമ്പീ
അനന്തകോടി വളവുകളും അഴിച്ച്‌
എങ്ങോട്ടെങ്കിലും ഒളിച്ചുപോകുമെന്ന്
വാശിയൊന്ന് പിറുപിറുക്കും

വെളുത്താലോ
അതുവരെയുള്ളതെല്ലാം
കഴുകി വെടുപ്പാക്കി
അന്നത്തെ കൂത്തിന്‌ ചുട്ടികുത്താനായ്
നീണ്ട്‌ മലര്‍ന്നങ്ങ് കിടന്നുകൊടുക്കും

കേൾക്കാത്ത നിലവിളികൾ
കുന്നുകൂടിയ കിഴക്കുനിന്നും
വെട്ടമുരുണ്ടുതുടങ്ങിയാൽപ്പിന്നെ
പകലുമുഴുവൻ വീണ്ടും....
........................