Friday, October 15, 2010

വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?

കറണ്ടിനൊപ്പം
നിലാവും കെട്ടൊരു രാത്രി

ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം

ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്‌

ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല

നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം

ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം

ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം

വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി

ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...

Thursday, October 7, 2010

തവള

വറ്റിപ്പോയൊരു പുഴയുണ്ട്‌
വീടിന്റെ പിന്നാമ്പുറത്ത്‌

മുങ്ങിച്ചത്തൊരു പെണ്ണുണ്ട്‌
മനസിന്റെ അടുക്കളപ്പുറത്ത്‌

പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്‌

പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്‌

കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..

സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം