Monday, October 29, 2007

ശവം..!

പ്രണയം
ഒരു കടലാണെന്ന് പറഞ്ഞ്
അവന്‍ വന്ന് വിളിച്ചപ്പൊ
നാടുവിട്ടിറങ്ങിപ്പോയതാണ്.

മൂന്നുനാള്‍ നീളുന്ന
മധുവിധു കഴിയുമ്പോള്‍
കരയില്‍ കൊണ്ടെറിഞ്ഞിട്ട്
കടന്നുകളയുമെന്നോര്‍ത്തില്ല.

ഓടിപ്പോയത്
തിരികെവന്നടിഞ്ഞപ്പൊ
കാണാന്‍ കൂടിയവര്‍
ആക്ഷേപം പറഞ്ഞു
ശവം...

Saturday, October 27, 2007

കുരുക്ക്

തൊടിയിലും മുറ്റത്തും
തളിരായ തളിരെല്ലാം
തൊട്ടും കടിച്ചും
ചവച്ച്‌ മദിക്കുന്ന
ആട്ടിന്‍കുട്ടിയോട്‌
അമ്മൂമ്മ കൊഞ്ചി,

"തുള്ളിക്കളിക്കേണ്ട
കള്ളിക്കറമ്പി,
കഴുത്തില്‍ കുരുക്കി-
ട്ടടക്കി നിര്‍ത്താനിനി
കാലമൊട്ടില്ലെന്ന്
കണ്ടുകൊള്‍ക"


കേട്ടുനിന്ന പെങ്കൊച്ച്‌
ആകെ പൂത്തുലഞ്ഞ്‌
പ്രായമറിയിച്ചു.


കൈപ്പത്തിയില്‍
‍ശൃംഗാരത്തിന്റെ
ആറാം വിരലുള്ള
കറവക്കാരന്റെ
ഇടം കണ്ണടഞ്ഞത്,

“കെട്ടിയിട്ടു
കറന്നു രസിക്കുവാന്‍
എട്ടു നാളിനി
തികച്ചു വേണ്ടെന്ന്.

മുറ്റത്തു നിന്ന
മൂത്തവള്‍‍
മാറത്തെ നനവിലേക്ക്‌
തുണി വലിച്ചിട്ടു.


വേലിക്കപ്പുറം
തെരുവിലായിട്ടും
ക്ടാത്തന്റെ നോട്ടം കണ്ട്‌
അവളു പേടിച്ചു.
മുതുക്കികളാവട്ടെ
മുഴുക്കെ ചുവന്നു.


പ്ലാവിലക്കുമ്പിളും
അടികണ്ട കലവുമായി
ഒറ്റയ്ക്കിരിക്കുമ്പോള്‍
‍അമ്മയ്ക്കൊരാത്മഗതം,

"ആടൊരുത്തി
എരുത്തിലില്‍ ‍പെറ്റാലും
പെണ്ണൊരുത്തി
ഉരപ്പെരേല്‍ പെറ്റാലും
പെണ്ണായ്‌ പിറന്നോള്‍ക്ക്‌
പേറ്റുനോവ്‌ മിച്ചം."


കൊച്ചുവെളുപ്പിന്‌
കത്തിക്ക്‌
മൂര്‍ച്ചയിട്ടുനില്‍ക്കേ
രാത്രിവേല കഴിഞ്ഞ്‌
ചടച്ചുവന്ന പെണ്ണിനോട്‌
അറവുകാരന്റെ അശ്ലീലം,

"നേരം വെളുക്കും മുമ്പൊ-
ന്നൂടെ മൂര്‍ച്ച നോക്കുന്നോ?"


രാവു പോലും
വിജൃംഭിച്ച്‌ നിന്ന
നിമിഷത്തിന്റെ മൂര്‍ച്ചയില്‍
അയാള്‍ ‍ചുര മാന്തി
തുള്ളിക്കയറി
കെട്ടിയിട്ട ആടിന്റെ
കഴുത്തറുത്ത്‌
കുരുക്ക്‌ വിടുവിച്ചു.