Thursday, February 19, 2009

പിഴ

'അറബിക്കടലൊരു മണവാളന്‍
കരയൊ നല്ലൊരു മണവാട്ടി'

എന്നിട്ടുമിവരുടെ സംഗമമെന്തേ
അനന്തമായിങ്ങനെ നീളുന്നതെന്ന്
കള്ളും കടലയും അച്ചാറുമൊക്കെയായ്‌
കടലോരം ബഹുദൂരം കൂടിയിരുന്ന്
പാടിയും പറഞ്ഞും പൊട്ടിക്കരഞ്ഞും
അരിയ കണ്ണുനീര്‍പുഷ്പങ്ങള്‍ ‍കൊണ്ട്‌
വ്യഥിത മാല്യങ്ങള്‍ കോര്‍ത്തും
രസിച്ചു പണ്ട്‌
തരളകല്‍പ്പനാലോലങ്ങളായ കുറെ
മൃദുല മഹാ കവിഹൃദയങ്ങള്‍

കവിയരങ്ങുകഴിഞ്ഞു കവിവരര്‍
‍അവനവന്റെ കിടപ്പാടവുമ്പൂകി
പിന്നെപ്പെഴോ ആണ്‌
കടലിലെ കാമുകന്റെ കരളുണര്‍ന്നത്‌

പെട്ടന്നായിരുന്നു കല്യാണം

ഓര്‍ക്കാപ്പുറത്തുവന്നതുകൊണ്ട്‌
ഉടനൊരു സദ്യപോയിട്ട്‌
വായ്ക്കരിപോലും തരപ്പെട്ടില്ല നാട്ടുകാര്‍ക്ക്‌

കെട്ടും ആദ്യരാത്രിയും
ആദ്യപകലും ഒക്കെ കഴിഞ്ഞു
കരയില്‍ കടലിനു പിറന്ന സന്തതികളില്‍
കുറെ അവന്‍ കൂടെ കൊണ്ടുപോയി
ബാക്കിവന്നതിനെ വെട്ടിമൂടി
ബന്ധം വിടര്‍ത്തി, കടല്‍ഭിത്തി പൊന്തിച്ച്
വീണ്ടും കര തിരിച്ചു

കടല്‍തീരത്ത്‌ പിന്നെയും ആളനക്കംവച്ചു

അപ്പൊഴുണ്ട്‌ ദാ വരുന്നു
ഇനിയും പാടിയൊടുങ്ങാത്തതൊക്കെയും
പൊടിതട്ടി ശ്രുതിചേര്‍ത്തെടുത്തുകൊണ്ട്
പുതിയൊരു മഹാകവിപ്പറ്റം

പാവം
നാട്ടുകാരിതെന്തുപിഴച്ചപ്പാ....