Saturday, July 26, 2008

തന്മയീഭാവം

ഒരു മിനിറ്റ്‌ മാത്രം
ദൈര്‍ഘ്യമുള്ളൊരു ആവിഷ്കാരം.

മൂന്നുവട്ടം പിടഞ്ഞ്‌
അഭിനയം പൂര്‍ത്തിയാക്കിയ നടന്‍.

കാണികള്
‍നേരം കളയാതെ
ഓപ്പണ്‍ ഫോറത്തിലേയ്ക്ക്‌ ചേക്കേറി.

അമിതമായ തന്മയീഭാവം കൊണ്ട്‌
തകര്‍ന്നുപോയ ക്രാഫ്റ്റെന്ന്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ വിലയിരുത്തി.

ഇനി ഒരൂഴം കൂടി
ചോദിക്കാനില്ലാത്തതുകൊണ്ട്‌
പരാജയപ്പെട്ട കലാരൂപം പിന്നെയും
കണ്ണടച്ചവിടെ ഒരേ കിടപ്പ്‌ കിടന്നൂന്ന് മാത്രം..!

Friday, July 18, 2008

ആയുസ്സ്

കപ്പ, പുഴുക്ക്‌, പഴങ്കഞ്ഞി മുതല്‍
പോത്തിറച്ചി, പന്നി ഇറച്ചി
തവളക്കാല്‍ വരെ
സസ്യവും, സസ്യേതരവുമായ
സകല രുചികളേയും
പിറകേ നടന്ന്
പ്രണയം കൊണ്ട്‌
പൊറുതിമുട്ടിച്ചപ്പൊഴാണ്‌
കൊഴുപ്പിന്റെ പടകളെ ഇളക്കിവിട്ട്‌
അവരെന്റെ ചങ്കിന്റെ വാതിലുകള്‍ അടച്ച്‌
പ്രാണനെ ഘെരാവോ ചെയ്തത്‌.

ചാര്‍മിനാര്‍, സിസറ്‌, വില്‍സുതൊട്ട്‌
ദിനേശ്‌, കാജാ, തെറുപ്പങ്ങനെ
സാക്ഷാല്‍ നീല ചടയന്‍ വരെ
ഓട്ടുകമ്പനിയിലെ കുഴലുപോലെ
പുകകൊണ്ട്‌ സദാ
കൊടി പിടിച്ചതുകൊണ്ടാണ്‌
ശ്വാസം കിട്ടാതവര്‍
നിക്കോട്ടിനും, ടാറും
കാര്‍ബണുമായി പിരിഞ്ഞ്‌
എന്റെ ശ്വാസകോശങ്ങളില്‍
കുത്തിയിരിപ്പ്‌ സമരം തുടങ്ങിയത്‌.

തട്ടിന്‍പുറത്തുനിന്ന്
തേങ്ങാ മോഷ്ടിച്ചു വിറ്റ കാശിന്‌
ആദ്യമായ്‌ മോന്തിയ വാറ്റുചാരായം തൊട്ട്‌
നാടനായ്‌, വിദേശിയായ്‌
തിരുക്കി പൊട്ടിച്ച കുപ്പികളുടെ
കന്യാചര്‍മ്മങ്ങളാവണം
കണ്ണകിമാരായ്‌
എന്റെ കരളിന്റെ കോലം കത്തിച്ചത്‌.

വലിച്ചതും, കുടിച്ചതും, തിന്നതുമായി
വാരിപ്പിടിച്ച സകല ഇഷ്ടങ്ങളും
ഒന്നൊന്നായ് അങ്ങനെ
കൈ കഴുകി ഒഴിഞ്ഞിട്ടും
ഇനിയും സ്നേഹിച്ച്‌ തീര്‍ന്നിട്ടില്ലെന്ന്
ഒട്ടിനില്‍ക്കുന്നുണ്ട് ഒരുയിരു മാത്രം;
എറ്റിവിട്ടാലും വിട്ടുപോകാത്ത പട്ടിയെ പോലെ,
ഉടലിലെവിടെയോ...

ഇനിയിപ്പൊ
അതിനു‌ വേണ്ടിയും
ഒന്നു ജീവിച്ച്‌ നോക്കണം.

Wednesday, July 9, 2008

നിലപാട്

കടല്‍തീരത്ത്‌
മിഴുങ്ങസ്യാന്നങ്ങനെ
മാനം നോക്കി
മലര്‍ന്നു കിടക്കുമ്പോഴാണ്‌
മുങ്ങിച്ചാവുന്ന കൊച്ചിന്റെ
നിലവിളി കേട്ടത്‌.

ആദ്യം മനസില്‍ വന്നത്‌
മായാസിദ്ധാന്തമാണ്‌.
പിന്നെ ജനനമെന്താണ്‌,
മരണമെന്താണ്‌,
അവയെ ബന്ധിപ്പിക്കുന്ന
പാലമേതാണ്‌,
അതിലൂടെ പോകുന്ന
തീവണ്ടിയേതാണ്‌,
പെരുമണ്‍ ദുരന്തം
ഒരു ദുരന്തമാകുന്നതെങ്ങനെയാണ്‌
എന്നൊക്കെ ആലോചിച്ച്‌
ജ്ഞാനോദയത്തോളം എത്തിയപ്പൊ
നാശം..!, കുറേ ആള്‍ക്കാര്‍
‍നിലവിളിയും ബഹളവുമായ്‌
തെളിഞ്ഞു തീരാത്ത
എന്റെ വെളിപാടും താങ്ങിയെടുത്ത്‌
ഓടിപ്പോയി...

പിന്തിരിപ്പന്മാര്‍..!