Saturday, June 15, 2013

എർത്ത്


വിയർക്കുന്നവർ 
വെയിലിനോട് ചോദിക്കണം 
വറ്റുന്ന ലോകത്തിന്റെ 
നീർവാർന്ന ശാപങ്ങളിൽ 
സൂര്യനും പങ്കുപറ്റുമോ എന്ന് ?

കാലമൊന്ന് 
കറങ്ങി തിരിയുമ്പോൾ 
അങ്ങേർ
വേനലിൽ കൈ കഴുകുമോ എന്ന് ?

ചൂടേ നിറുത്താതെ 
നീറി  നീറി 
ചുമ്മാ ഒലിപ്പിച്ചാപ്പോര 

അറിയണം 
നീന്നെയല്ലിവനെയുമല്ല  
കരിം കുടശ്ശിലകൾ 
കാത്തു രക്ഷിക്കുന്ന സൂര്യൻ 
തലയ്ക്ക് മുകളിലാണ് 


എവിടെ?

സൂര്യന്റെ എർത്തായാല്ലാതെ 
വെയിലിനോക്കെ എന്ത്  പ്രസക്തിയെന്ന് 
ഇവന്റെ  മൊബൈലിൽ 
എനിക്കായൊരീരടി  ദാ 
കവിതപോലെ വന്നതേയുള്ളു

"ടാ, കോപ്പേ 
കൊടയൊന്ന് മാറ്റി പിടി "

ആ തണലത്ത് നിന്ന്  
ഞാൻ അതൊന്നു 
വായിച്ചൊഴിവാക്കട്ട് 
 

Sunday, June 9, 2013

Happy dry day

ഞാൻ ജനിച്ച ദിവസത്തെക്കുറിച്ച് 
ആരുടെ വിവരണവും 
എനിക്ക് വിശ്വാസ്യമല്ല 

അതവരുടെ 
കൌതുകം 

കോരിച്ചൊരിയുന്ന മഴയത്തെന്നപോലെ 
ഇമ്പം ജനിക്കില്ലേ 
മാംസമുരുകുന്ന മീനച്ചൂടിലെന്ന് പറഞ്ഞാലും 

എന്റെ ബാല്യത്തെക്കുറിച്ച് 
ആരുടെ സാക്ഷ്യത്തിലും 
എനിക്ക് വിശ്വാസമില്ല 

കപ്പത്തണ്ടിൽ  ഈർക്കിലിയിറക്കി 
കോഴിക്കും പൂച്ചയ്ക്കും 
കുത്തിവച്ചു എന്ന പറച്ചിലിൽ നിന്നല്ലേ 
ഞാൻ ഡോക്ടറാവേണ്ടിയിരുന്നത് 

മണ്ണിൽ കളിച്ചാൽ 
ചൊറിപിടിക്കുമെങ്കിൽ 
മണ്‍കുടത്തിനെന്തേ 
ചൊറിവരാത്തതെന്ന ചോദ്യത്തിൽ നിന്നല്ലേ 
നിങ്ങളെന്നിൽ ഒരു 
ചൊറിയൻ വക്കീലിനെക്കണ്ടത് 

ഡോക്ടറുമായില്ല 
വക്കീലുമായില്ല 
എങ്കിലും 
മുറ്റത്തുണ്ട്   തൊട്ടു നനച്ച 
കപ്പയും പപ്പായയും 

നിങ്ങക്കും  വേണം എനിക്കും വേണം 
കപ്പയും പപ്പായയും 
മണ്‍കലത്തിൽ വച്ച മീൻകറിയും
എങ്കിലും 
കര്ഷകനും കുശവനും 
മീൻപിടുത്തക്കാരനുമെന്തേ എന്നും 
അർദ്ധപ്പട്ടിണി എന്ന ചോദ്യത്തിൽ 


വാപ്പാ മുത്തച്ഛാ 
വല്യപ്പച്ചായാ 
വക്കീലിനെ വിട്ട് നിങ്ങൾ  
ചികിത്സ സാധ്യമല്ലാത്തതെന്ന്  പറഞ്ഞ് 
എന്റെ ആയുസ്സിനെ ആകെ 
ഓർമ്മകളിൽനിന്ന് 
ഒഴുക്കിക്കളഞ്ഞതെന്തിന് 

മഴയിപ്പോഴുമൊണ്ട് 
മീനവും 

ഓർമ്മകളിൽ പോലും 
ചൂടും കുളിരുമില്ലാത്തതെന്ത് 

അപ്പൊ 
അത് വിട് 

അന്ന് പെയ്ത മഴ 
മഴയായിരുന്നോ എന്ന്  ചർച്ച  ചെയ്യ് 

പറ 
വരുന്നവഴി വർഷവും 
ഉണക്കയായിപ്പോയെന്നും 



Wednesday, June 5, 2013

പേടി തോന്നുന്നുണ്ടോ?


മൂന്നാൻ പറഞ്ഞതാണ് 

തല 
എടുത്ത് പിടിച്ച പോലല്ല 
വല്ല അപകടവും മണത്താലല്ലാതത് 
പൊക്കി ഒരു മുഖത്ത് നോക്കില്ല 

ഭയവും അരക്ഷിതത്വവും ചേർന്ന് 
മാദകമായൊരു 
കാതരഭാവമാണെപ്പൊഴും 

അടക്കവും ഒതുക്കവും 
ദൈവഭയവുമുള്ള കൂട്ടത്തിലാണ് 

ഇറച്ചിയായാലും 
പച്ചിലകൊണ്ട് തൃപ്തമാണ് 

2

ശരിയാണെന്ന്
പോയ് കണ്ടറിഞ്ഞു 

ആ ഒതുക്കമുണ്ട്‌  ഒച്ചയില്‍ 
നില്പിൽ നടപ്പിൽ 
കണ്ണിലും കാലില്‍ പോലും 

സ്വാസ്ഥ്യത്തിന്റെ
പച്ചില നെയ്ത ഗൃഹങ്ങളെ 
ജീവന്റെ ആവേഗങ്ങൾ 
എപ്പോൾ പലായനമെന്ന് 
വിവര്‍ത്തനം ചെയ്യുമെന്നറിയാത്തതിന്റെ 
ആശങ്കയുണ്ട്  അയവിറക്കുന്ന 
ആയുസ്സിന്റെ 
മിടിപ്പുകളില്‍ പോലും 

3
പലവട്ടം വളഞ്ഞ് പിടിക്കപ്പെട്ട് 
വെറും പോത്തെന്ന്
വിളിപ്പേര് വീണ്ടും ഉറപ്പിച്ചിട്ടും
കുരുപ്പുകൾ വീണ്ടും 
തറയിൽനിന്നേ മുളയ്ക്കൂ എന്ന  
തിരിച്ചറിവിന്റെ തലമുറ കൊണ്ട് 
തല കുനിഞ്ഞവരെന്നൊന്നും 
ആണായ്‌ പിറന്നവരിൽ 
ഒരു പോത്തും  പറഞ്ഞുകേട്ടിട്ടില്ല 

4
ഇതിപ്പോ അതൊന്നുമല്ല  

വരന്റെ  വീട്ടിലെ
കല്യാണ  അടുപ്പിൽ 
പോത്തിന്‍ കറി 
കിടന്ന് തിളയ്ക്കുകയാണ് 

പൂമുഖം 
ഒച്ചകളില്‍  
പുളയ്ക്കുകയാണ്‌

ഇറച്ചി ആവും വരെ 
കള്ളിനു തൊട്ടുകൂട്ടാന്‍ 
ഇത്തിരി മാംസം വേണ്ടേ? 

പക്ഷേ അത് 
നമ്മൾ  ആണുങ്ങൾ 
മുറിയടച്ചിട്ട് കണ്ട് തീർക്കുന്ന 
ആ ചതയൊന്നുമല്ല 


ഓർമ്മകളിൽനിന്ന് 
കലിയടങ്ങാതെ 
കാലത്തിന്റെ ഒരു  സിംഹഗാത്രത്തെ  
തിരിച്ചും മറിച്ചുമിട്ട് 
അവരുടെ  
തമസ്കരിക്കപ്പെട്ട 
പല മരണങ്ങളെ  
ചികഞ്ഞെടുക്കുന്നത് പോലെ 
കുറെ പോത്തുകളുടെ 
ഒരു ഗോത്രദൃശ്യം 

യു റ്റ്യൂബിലുണ്ട് 
സംവിധാനം ചെയ്യപ്പെട്ടതല്ലാത്ത 
ആ  കലാപം 

ഭയമില്ലെങ്കിൽ മാത്രം 
ഇതാ
ആണായ് പിറന്നവർക്ക് 
അതിന്റെ ലിംഗം  

Sunday, January 13, 2013

ആരോടെന്നില്ലാതെ


മൂക്കിൽ വിരൽ വച്ചു നോക്കി 
മരിച്ചിട്ടൊന്നുമില്ല 

ഒരുമാതിരി 
ഓവുചാലിൽ വീണ് 
അഴുകിപ്പോയതുപോലെ 
ഒരു ശവഗന്ധം മാത്രം 

ജലദോഷംകടുത്തു 
സൈനസ്‌ ഗുഹകളിൽ 
പഴുപ്പടിഞ്ഞ്‌ 
ചീഞ്ഞുനാറുന്നതാണെന്ന് 
പുസ്തകത്തിലെ  ആന്റി 

പുള്ളിക്കാരി  ബയോട്ടിക്കാണേ 

തുളസിയിലയും ചുക്കും 
കുരുമുളകും കരിപ്പട്ടിയുമിട്ട് 
കാപ്പി തിളപ്പിക്കണമെന്നാണ്‌
അമ്മയുടെ കൈപുണ്യം 

അത് നാട്ടറിവുകളില്‍   

വളയിട്ട കൈ കൊണ്ട്‌ 
വിക്സ്‌ വെപോറബ്‌ 
മുതുകത്തും നെഞ്ചത്തും 
മൂക്കിലും തൊണ്ടയിലും 
മെല്ലെ  ഉഴിഞ്ഞാൽ മതിയെന്നു 
പ്രണയാര്‍ദ്രയായ ഭാര്യ 

ഏതോ പരസ്യത്തിലെയാണ്

ഉള്ളിലങ്ങനെ 
വളർന്നു വളർന്ന്  ഒടുക്കം 
വെളിച്ചം കാണാതെ  
ചത്തുപോവുന്നതിനെയൊക്കെ 
കീറി പുറത്തെടുക്കാൻ 
ഇതിനെവിടെ  ഗർഭപാത്രമെന്ന് 
എനിക്കാണെങ്കിലോ 
പരമപുച്ഛം 

അതിനു പക്ഷേ 
അങ്ങനെ 
എന്നോടെന്നൊന്നുമില്ല  

Friday, October 12, 2012

എഴുത്താധാരം / ആധാരമെഴുത്ത്= വഴിയാധാരം

വരിക,
വേണമെങ്കിലീ ചുവപ്പ്
മണത്തുനോക്കാം

അരഞ്ഞുപോയതുകൊണ്ട്
പച്ച മാംസത്തെ
രുചിക്കാതെ വിടുക

പിടച്ചിലുകള്‍
മഞ്ഞിച്ച കാഴ്ചയിലെങ്കിലും
കെട്ടിക്കിടപ്പുണ്ടാവുമല്ലൊ

പച്ചച്ച അടയാളം
ഘര്‍ഷണത്തെയെന്ന പോലെ
പച്ചയും ചുവപ്പും മഞ്ഞയുമുള്ള
നിശ്ചല ദ്വീപുകളില്‍നിന്ന്
അവയെയും തുറന്നു വിടുക

നമ്മള്‍ ഒരു യാത്രയിലല്ലെ

വിലാസം നമുക്കിടയിലെ
വിനിമയങ്ങളുടെ
സ്കെച്ചും പ്ലാനും പോലെ
സങ്കീര്‍ണ്ണം

കിണറ്റില്‍ വറ്റിപ്പോകാവുന്ന
പച്ചവെള്ളം

ഇറങ്ങിപ്പോയവര്‍
അതിന്റെ ചരിത്രത്തില്‍ നിന്ന്
കുത്തഴിഞ്ഞ്
ഉണങ്ങിപ്പൊയ്ക്കൊള്ളട്ടെ

നമ്മളിപ്പോള്‍
ഒരു സംഭാഷണത്തിലാണ്

ഉരുളുന്ന ചക്രങ്ങള്‍ക്കു കീഴില്‍
ഉമിനീരുപോലെതിന്റെ
ചലനത്തിന്റെ
ഉറവയുണ്ട്

അതിനും കീഴില്‍
ആയുസ്സിന്റെ
അപാര ( പാ) തകളുണ്ട്

ഭൂമിയുടെ
അനിവാര്യമായ ഉരുളലില്‍
എന്റെ ഭ്രമണങ്ങളെ
നി  നിജപ്പെടുത്തുക
(തിരിച്ചുമാവാം)

ഇറങ്ങുക

(ഉറപ്പുണ്ടെങ്കില്‍
തിരിച്ചു കയറുകയുമാവാം)

കയറാനോ ഇറങ്ങാനോ ആവാത്ത
യാത്രയുടെ ആ
ദുസ്സഹവിനിമയത്തില്‍ കുടുങ്ങിപ്പോയ
രണ്ടു യാ‍ത്രികളെ പക്ഷെ
നമ്മള്‍
എങ്ങനെ സ്വതന്ത്രമാക്കും?

രണ്ടു വരിയുള്ള
ഈ തെരുവിന്റെ കഥകളില്‍നിന്ന്
അതിന്റെ ജനനങ്ങളേയും മരണങ്ങളേയും
എങ്ങനെ
രണ്ടു വണ്ടിയില്‍ കയറ്റിവിടും?

ആധാരങ്ങളില്‍
അനുഭവമില്ലാത്തപോലെ
വഴിയാധാരങ്ങള്‍ക്ക്
വ്യാകരണവുമില്ല

അനുഭവമേയുള്ളു

അനര്‍ത്ഥം
പക്ഷേ അങ്ങനെയല്ല

അതിന്റെ
തെരുവിന്റെ ആധാരവും

അതുകൊണ്ടാണ്
ഇരട്ട വരിയുള്ള അനുശീലനങ്ങളില്‍
നിങ്ങളെക്കൊണ്ട് നിരന്തരം
അത്  ലിപികള്‍
പകര്‍ത്തിയെഴുതിപ്പിക്കുന്നത്


Wednesday, June 13, 2012

മെഹ്ദി ഹസ്സന്‍ അന്തരിച്ചു..


അടിച്ച് പൂക്കുറ്റിയായൊരുത്തൻ
വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്
അന്തസ്സായ് പൊട്ടിമുറിഞ്ഞ്
പാടി പലായനം ചെയ്യുന്നു

കൂത്താടുന്ന കേൾവിക്കാർ
പരിചയമുള്ള കാലങ്ങളിൽ വച്ച്
ആവുംവിധം അവനെ
കണ്ടെടുക്കുന്നു

കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു

വീണ്ടും നിറയ്ക്കുന്നു

കേട്ടുകേട്ടൊരു പട്ടമാവാൻ
പാട്ടുതന്നെയെന്തിനെന്ന്
ഓർമ്മയുടെ ഏതോ ചരടുപൊട്ടി
നിശബ്ദമായ നിമിഷം

ആഘോഷങ്ങൾക്കിടയിലൂടെ
ഉടക്കിയിറങ്ങിയാരോ
വിസ്മൃതിയുടെ വാതിലും വലിച്ചടച്ച്
ഇരുട്ടിൽ നീന്തിമറഞ്ഞു

വീണ്ടും നിറയുന്നുണ്ട്

കോപ്പകൾ തമ്മിലുമ്മവയ്ക്കുന്നുണ്ട്

തുടകളിൽ വിരലുകൾ താളം പിടിക്കുന്നുണ്ട്

ഒരുപക്ഷേ
ഇറങ്ങിപ്പോയതിനി അവനാവുമോ?

മൂത്രവുമൊഴിക്കയും വേണമെന്ന്
ഒരു ശങ്ക ഇറങ്ങിനോക്കിയപ്പോൾ
ആരുമില്ലാത്ത സ്വീകരണമുറിൽ
ഒറ്റയ്ക്ക് ഒഴുകുന്ന പങ്കയ്ക്കുകീഴിൽ
ദൂരദർശിനിയിൽ പൊന്തിയ നിലയില്‍
വാർത്തകളുടെ കുറേ
അനാഥശവങ്ങൾ..
...............
................
.................

മെഹ്ദി ഹസ്സൻ
അന്തരിച്ചു

Thursday, January 19, 2012

ഭോഗാശ്ചര്യം!

പ്രണയത്തിന്റെ നാളുകളില്‍
ഞാന്‍ സ്വയംഭോഗം നടത്തിയിട്ടില്ല

സഫലമായതില്‍പിന്നെയൊട്ട്
നിര്‍ത്താനായിട്ടുമില്ല

അശ്ചര്യമെന്തായാലും ആ
ഏകവചനത്തിലല്ല

നമ്മുടെ സഫലതയെ
ഭോഗിച്ച്‌ തീര്‍ത്ത ഉടലുകളുടെ
പെരുകുന്ന സ്വത്വപര്യായങ്ങളില്‍
നമ്മളെവിടെ!