Friday, April 18, 2014

കോളറക്കാലത്തിലിനി...

1.
ചില മരണങ്ങൾ
ഓർമ്മയൊട് ചെയ്യുന്നത്  
അരിച്ചെടുക്കാൻ  ഒരു വാക്കുപോലുമില്ലാത്ത 
കലക്കമായിരിക്കാം 

പത്ത് തെങ്ങുകളുടെ പൊക്കമുള്ള 
ഒരു രാക്ഷസൻ തിരമാലയായി അത് 

അത് മാത്രം 

തലച്ചോറിൽ വേലിയേറുന്നു 

2.

കോളറക്കാലത്തെന്നപോലെ 
വിചിത്രമായ 
പ്രണയത്തിന്റെ എത്ര തീർത്ഥാടനങ്ങളിൽ 

സ്നേഹവും കാമവും 
ഭ്രാന്തും നുരയുന്ന അന്തി ചർച്ചകളിൽ 

വാക്കിന്റെ കൊപ്പകളിൽ 
ലഹരിനിറച്ച മലയാളി 

മാർകേസ് ...,

3.

ആറാം പെഗ്ഗൊഴിഞ്ഞ മുറിവിൽ 
മുറിയിലോരു സിഗരറ്റിന്റെ പുകയൂതി 
ഒറ്റയ്ക്കിരിക്കുമ്പോൾ 

ഒരു കഥാപാത്രം പോലും 

ഒരു പേരുപോലും ഓർമ്മയില്ലല്ലോ 
ഇന്നോരന്തികൂട്ടിന്...


തലയ്ക്ക് മീതേ 
ഒരു രാക്ഷസൻ തിരമാലപോലെ 
പത്തിവിടർത്തി നില്ക്കുന്ന ഏകാന്തത..

ഏകാന്തത 

ആകെ 

ഏകാന്തത  മാത്രം...

Thursday, March 6, 2014

പാകം

വെട്ടിക്കാൻ വീതിയില്ലാത്ത 
മരണത്തിന്റെ ഒറ്റവരി പാതയിൽ 
രണ്ട് ചക്രത്തിൽ അരഞ്ഞുപോയ ആത്മാക്കളാവണം 

നാലുവരി നൊസ്റ്റാൾജിയയിലിന്നലെ നാം 
നട്ടുവളർത്തിയ മരം വെട്ടിയിട്ടത് 

കം, തകം,
കൊലപാതകം തന്നെ !

Wednesday, December 25, 2013

മടുപ്പെന്ന വാക്കിന്റെ പേര്



മടുപ്പിനെക്കുറിച്ചാർക്കും
ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന
ഒരു കവിതയുണ്ട്‌

ഒറ്റവരി
ഒരു വാക്കുതന്നെ മതിയാവും

ഉപമോൽപ്രേക്ഷരൂപകബിംബാദി
ചമൽക്കാരങ്ങൾ ഒന്നും വേണ്ട

അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ
വാൽവിലാസങ്ങൾ തീരെയും വേണ്ട

പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും
കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും
പിറന്ന നാൾതൊട്ട്‌ പിറകേ കൂടിയ
ആ ഒരു
നശിച്ച വാക്കിന്റെ പേര്‌

അത്‌ മാത്രം മതി  

Monday, November 4, 2013

ലംബീ ജുദായി...

ഉപേക്ഷിച്ചു പോകാനും  
ആരുമില്ലാതെ 
പ്രായപൂർത്തിയാവുന്നവരാണ്  
അനാഥ മരണങ്ങൾ 

ആയിരം തൊട്ടിലുകൾ 
ആത്മാവിൽ കെട്ടിയാട്ടിയാലും 
ഉറക്കാനാവാതെ  പോകുന്നവരാണ്  
അവരുടെ കുഞ്ഞുങ്ങൾ  

എന്തിനെന്നറിയാതെ 
കരഞ്ഞു തീർക്കുന്ന നിറങ്ങളാണ് 
അവരുടെ പകലുകൾ 

രാപകലുകളുടെ വിസ്തീർണ്ണങ്ങളിൽ 
ഒരിഞ്ചിലും അടയാളപ്പെടാത്ത 
അടിമുടി ഒറ്റയായ 
ഒരു  പിടച്ചിൽ 

ആരും കേട്ടില്ലെങ്കിലും 
ആ ജീവിതത്തിന്റെ 
വിലാപങ്ങൾക്കുമുണ്ട്  
എട്ടു സ്ഥായി !

അതിൽ 
ഒമ്പതാം സ്ഥായിയിൽ അവൾ 

എനിക്കായി മാത്രമെന്ന് 
നമ്മൾ പലവട്ടം 
പ്രണയിച്ച് വഞ്ചിച്ചത്  

ഒന്നായി തൊടുത്ത് 
ഒമ്പതായി എയ്ത് 
എണ്ണമില്ലാതെ സ്വയം മുറിഞ്ഞ് 
തൊണ്ടയെ തിന്നു തീർത്ത
ഉന്മാദത്തിന്റെ മുലയൂട്ടി
കോശം 
ഒറ്റയ്ക്കു വളർത്തിയ 
അർബുദ അണ്ഡങ്ങൾ 

ചീവീടുകളും 
പണിപ്പെട്ട് മിണ്ടാതിരിക്കുന്ന 
ഈ രാത്രിയുടെ 
ഹാർമോണിയ പെട്ടിയിലുണ്ട് 
അവ ഓരോന്നിന്റെയും 
പിറവിയും ശൈശവവും  
 

അവരുടെ കൈ പിടിച്ച് നീ 
രേഷ്മാ 



അമ്മത്തൊട്ടിലുകളിലൂടെയല്ല 
പകൽ പുതച്ചയീ 
വെള്ളമുണ്ട് വലിച്ചുകീറുന്ന 
കേൾവിയുടെ ഗർഭത്തിലൂടെ
അടർന്നകലുന്നു   

ഉറങ്ങുമ്പോളറിയാതെപ്പോഴോ 
കണ്‍കോണിലുറഞ്ഞുകൂടിയ 
അനാഥമായ ഒരു തുള്ളിയുടെ 
കുറ്റബോധത്തിലൂടെ  

ഓ,,,,
ലംബി ജുദായി 

Sunday, October 13, 2013

വ്യാജ ദുരന്തം




കള്ള്‌ മാത്രം പോര
കയ്പ്പയ്ക്ക കൂടിവേണമെന്ന്
ചുണ്ടുതൊട്ടകം
അങ്ങോളം കയ്ക്കുന്നു
ഒരാഖ്യാനം

രാവാറി വാർന്നുവച്ച്‌
പകൽ കയറ്റിയിട്ടും
തണുക്കുന്നില്ല
വാറ്റു കലത്തിൽനിന്ന്
ഇറ്റുവീണ ചാരായം പോലെ 
തോണ്ടയിലെ
പൊള്ളുന്ന ചൂടുകൾ

കുളിരുന്ന വെളുപ്പാങ്കാലത്തും
തിളയാറാതെ
കനൽകൊണ്ട്‌ നിൽക്കുന്ന
മണ്‍കലം പോലെ  ഉള്ള്


നനഞ്ഞൊട്ടി ഉടൽ

കണ്ണിൽ നീറുന്നു
ഉന്മാദത്തിന്റെ
കഥ പറഞ്ഞുറക്കാമെന്ന്
പറഞ്ഞു പറ്റിച്ച
പകൽ

പട്ടിണി പൊന്തുന്നൊരു
പഞ്ഞകാലം 
കുശവന്മാർ വിയർപ്പിറ്റിച്ച് 
കുഴച്ചെടുത്ത ഈ കലത്തിൽ
കുഞ്ഞേ
നിനക്കിറ്റിച്ചുതരാൻ
ഇത്തിരി വ്യാജമദ്യവുമില്ലല്ലോ എന്ന്
കരയുകയാണ്‌
മുലപോലൊരു കരിക്കലം

മൂന്നല്ല 
രണ്ട് കല്ലുകളിൽ വേവുകയാണ് 
നമുക്കായി 
വറ്റൊന്നുമില്ലാതെ വെറുതെ 
വെന്തുകൊണ്ടിരിക്കുന്ന 
അമ്മയും കലവും 

രണ്ടുപേർ 

കല്ലുവാതിൽക്കൽക്കാരികൾ

ഇപ്പൊ ഒന്നിച്ചകത്താണ്‌

നാളിത്രയായത്കൊണ്ട്‌
പേരും ഓർമ്മയില്ല

ക്ഷമിക്കുക
അമ്മേ...

ഊട്ടുക
മരണമേ....

Wednesday, September 4, 2013

സന്ധ്യമയങ്ങുംനേരം

ഒരു ഗ്രാമത്തിൽ 
ഒരു ഭ്രാന്തൻ 
ഒരു വേശ്യ 
ഒരു ചിത്രകാരൻ
ഒരു ശില്പി 
ഒരു  കവി
ബുദ്ധിജീവി, നോവലിസ്റ്റ് 
വിപ്ളവകാരി  എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരങ്ങളിൽ 
നിഷേധത്തിന്റെ ആളനക്കമുണ്ടാവും
പല ആയുസ്സുകളിൽ 

അവയ്ക്ക് പുറത്ത് 
അപ്രതീക്ഷിതമായ് 
ഒരില പോലുമനങ്ങാതെ 
നമ്മൾ  ജീവിക്കും  

വിപരീതങ്ങൾ 
വില്പനയ്ക്ക് വച്ച ചന്തയിൽ 
അവരെ നമ്മളും 
നമ്മളെ അവരും 
കൗതുകത്തോടെ നോക്കും 

ചിലപ്പോ വിലപേശും 
 
ചന്ത  പിരിയുമ്പോൾ 
പാ മടക്കി  ഇറങ്ങി പോകുന്നു 
ചങ്ങലയ്ക്കിടെണ്ടാത്ത ഭ്രാന്തൻ 
ഊരുവിലക്കേണ്ടാത്ത വേശ്യ 
പടം വരയ്ക്കേണ്ടാത്ത  ചിത്രകാരൻ 
കൊത്തോ കുഴയ്ക്കലോ വേണ്ടാത്ത  ശില്പി 
എഴുത്തില്ലാത്ത  കവി
സാമ്പ്രദായിക ബുദ്ധിജീവി, നോവലിസ്റ്റ് 
ഒറ്റുകാരനായ വിപ്ളവകാരി 
എന്ന കണക്കിൽ 
ആരും പ്രതീക്ഷിക്കാത്ത നേരത്ത് 
കൂടിളകിയതുപോലെ 
എന്നിൽനിന്ന് ഞാൻ 

ഇനി 
അടുത്ത ചന്തയ്ക്ക് കാണാം.

Sunday, June 16, 2013

മരുപ്പച്ച


പാകിസ്ഥാനികൾക്ക് 
പച്ചയെന്ന
ചുരുക്കപ്പേർ നല്കി ആദരിച്ചത് 
പ്രവാസി മലയാളികളാണ് 

'പ' പ്രാസമാണോ 

പകുത്തെടുത്തതെന്ന 
പക ഇന്നും തീരാത്ത 
പതാകയിലെ പച്ചയാണോ 

അതുമല്ലിനി വല്ല കഥകളിയിൽ നിന്നും  
വന്നു കയറി
കഥയറിയാതെ ആടുന്ന 
പച്ച വേഷമാണോ 

മറ്റൊരു യുക്തിയ്ക്കും 
മറ നീക്കാനാവാത്ത 
മലയാളി സ്വത്വത്തിന്റെ   
പ്രതിസന്ധിയാണോ?

ഇനി വല്ല ദിത്വ സന്ധിയുമാണോ?

(കണക്ഷൻ പോയാൽ 
കുടത്തിലും തപ്പണമെന്നല്ലേ!)

മുംബൈക്കാരൻ പട്ടർക്കും 
ബംഗാളി മേത്തനും  
'ഹര'എന്ന് പറഞ്ഞാലൊന്നും പിടികിട്ടില്ല 

ഒരു സായിപ്പിനും 
ഇത്തിരി ചായ  
അടുത്തെവിടെ കിട്ടുമെന്ന് ചോദിച്ചതിന് 
ഗോ ടു ദ  ഗ്രീൻസ് ഷോപ് 
നെക്സ്റ്റ് ടു ദിസ്‌ എന്ന് 
മെത്രാൻ മൊഴിഞ്ഞാലും തിരിയില്ല 

ദാ, അപ്രത്ത് 
ഒരു പച്ചയുടെ കടയുണ്ടെന്ന്  പറഞ്ഞാൽ 
ജാതി മത ജില്ല ഭേദമെന്യേ 
മലയാളിയ്ക്ക്  മനസിലാവും 

പച്ചയ്ക്കും കാണുമോ 
മലയാളിയെ കോഡ് വല്ക്കരിക്കാൻ 
മല്ലുവല്ലാതെ വല്ല
പറച്ചിലോ  
ചുരുക്കെഴുത്തോ?

പച്ചകൾ അതിലൂടെ 
മഞ്ഞ നിഘണ്ടു തീർക്കുന്നുണ്ടാവുമോ?

അറിവിൽ 
അറിയില്ല  

പക്ഷേ ശ്രേഷ്ഠ ഭാഷാ 
പട്ടലബ്ധ്യാനന്തരം 
എന്തുകേട്ടാലും 
സെമാന്റിക്സ്,എറ്റിമോളജി 
എന്നൊക്കെയാണ്
സംസ്കൃത ചിന്തകൾ  

അതുകൊണ്ടാണീ 
പച്ച ഇങ്ങനെ 
മത്ത് പിടിപ്പിക്കുന്നതും  

മരുഭൂമിയിൽ മാത്രമുള്ള 
മലയാളി പേച്ചാണല്ലൊ  

ആ നിലയ്ക്കിനിയിപ്പോ 
അതൊരു  
മരുപ്പച്ചയായിരുന്നിരിക്കുമോ ?

എന്തായാലും 
പച്ചയുടെ കടയിൽനിന്ന് 
ചായ കുടിക്കരുത് 

മുടിഞ്ഞ മധുരമായിരിക്കും

Saturday, June 15, 2013

എർത്ത്


വിയർക്കുന്നവർ 
വെയിലിനോട് ചോദിക്കണം 
വറ്റുന്ന ലോകത്തിന്റെ 
നീർവാർന്ന ശാപങ്ങളിൽ 
സൂര്യനും പങ്കുപറ്റുമോ എന്ന് ?

കാലമൊന്ന് 
കറങ്ങി തിരിയുമ്പോൾ 
അങ്ങേർ
വേനലിൽ കൈ കഴുകുമോ എന്ന് ?

ചൂടേ നിറുത്താതെ 
നീറി  നീറി 
ചുമ്മാ ഒലിപ്പിച്ചാപ്പോര 

അറിയണം 
നീന്നെയല്ലിവനെയുമല്ല  
കരിം കുടശ്ശിലകൾ 
കാത്തു രക്ഷിക്കുന്ന സൂര്യൻ 
തലയ്ക്ക് മുകളിലാണ് 


എവിടെ?

സൂര്യന്റെ എർത്തായാല്ലാതെ 
വെയിലിനോക്കെ എന്ത്  പ്രസക്തിയെന്ന് 
ഇവന്റെ  മൊബൈലിൽ 
എനിക്കായൊരീരടി  ദാ 
കവിതപോലെ വന്നതേയുള്ളു

"ടാ, കോപ്പേ 
കൊടയൊന്ന് മാറ്റി പിടി "

ആ തണലത്ത് നിന്ന്  
ഞാൻ അതൊന്നു 
വായിച്ചൊഴിവാക്കട്ട് 
 

Sunday, June 9, 2013

Happy dry day

ഞാൻ ജനിച്ച ദിവസത്തെക്കുറിച്ച് 
ആരുടെ വിവരണവും 
എനിക്ക് വിശ്വാസ്യമല്ല 

അതവരുടെ 
കൌതുകം 

കോരിച്ചൊരിയുന്ന മഴയത്തെന്നപോലെ 
ഇമ്പം ജനിക്കില്ലേ 
മാംസമുരുകുന്ന മീനച്ചൂടിലെന്ന് പറഞ്ഞാലും 

എന്റെ ബാല്യത്തെക്കുറിച്ച് 
ആരുടെ സാക്ഷ്യത്തിലും 
എനിക്ക് വിശ്വാസമില്ല 

കപ്പത്തണ്ടിൽ  ഈർക്കിലിയിറക്കി 
കോഴിക്കും പൂച്ചയ്ക്കും 
കുത്തിവച്ചു എന്ന പറച്ചിലിൽ നിന്നല്ലേ 
ഞാൻ ഡോക്ടറാവേണ്ടിയിരുന്നത് 

മണ്ണിൽ കളിച്ചാൽ 
ചൊറിപിടിക്കുമെങ്കിൽ 
മണ്‍കുടത്തിനെന്തേ 
ചൊറിവരാത്തതെന്ന ചോദ്യത്തിൽ നിന്നല്ലേ 
നിങ്ങളെന്നിൽ ഒരു 
ചൊറിയൻ വക്കീലിനെക്കണ്ടത് 

ഡോക്ടറുമായില്ല 
വക്കീലുമായില്ല 
എങ്കിലും 
മുറ്റത്തുണ്ട്   തൊട്ടു നനച്ച 
കപ്പയും പപ്പായയും 

നിങ്ങക്കും  വേണം എനിക്കും വേണം 
കപ്പയും പപ്പായയും 
മണ്‍കലത്തിൽ വച്ച മീൻകറിയും
എങ്കിലും 
കര്ഷകനും കുശവനും 
മീൻപിടുത്തക്കാരനുമെന്തേ എന്നും 
അർദ്ധപ്പട്ടിണി എന്ന ചോദ്യത്തിൽ 


വാപ്പാ മുത്തച്ഛാ 
വല്യപ്പച്ചായാ 
വക്കീലിനെ വിട്ട് നിങ്ങൾ  
ചികിത്സ സാധ്യമല്ലാത്തതെന്ന്  പറഞ്ഞ് 
എന്റെ ആയുസ്സിനെ ആകെ 
ഓർമ്മകളിൽനിന്ന് 
ഒഴുക്കിക്കളഞ്ഞതെന്തിന് 

മഴയിപ്പോഴുമൊണ്ട് 
മീനവും 

ഓർമ്മകളിൽ പോലും 
ചൂടും കുളിരുമില്ലാത്തതെന്ത് 

അപ്പൊ 
അത് വിട് 

അന്ന് പെയ്ത മഴ 
മഴയായിരുന്നോ എന്ന്  ചർച്ച  ചെയ്യ് 

പറ 
വരുന്നവഴി വർഷവും 
ഉണക്കയായിപ്പോയെന്നും 



Wednesday, June 5, 2013

പേടി തോന്നുന്നുണ്ടോ?


മൂന്നാൻ പറഞ്ഞതാണ് 

തല 
എടുത്ത് പിടിച്ച പോലല്ല 
വല്ല അപകടവും മണത്താലല്ലാതത് 
പൊക്കി ഒരു മുഖത്ത് നോക്കില്ല 

ഭയവും അരക്ഷിതത്വവും ചേർന്ന് 
മാദകമായൊരു 
കാതരഭാവമാണെപ്പൊഴും 

അടക്കവും ഒതുക്കവും 
ദൈവഭയവുമുള്ള കൂട്ടത്തിലാണ് 

ഇറച്ചിയായാലും 
പച്ചിലകൊണ്ട് തൃപ്തമാണ് 

2

ശരിയാണെന്ന്
പോയ് കണ്ടറിഞ്ഞു 

ആ ഒതുക്കമുണ്ട്‌  ഒച്ചയില്‍ 
നില്പിൽ നടപ്പിൽ 
കണ്ണിലും കാലില്‍ പോലും 

സ്വാസ്ഥ്യത്തിന്റെ
പച്ചില നെയ്ത ഗൃഹങ്ങളെ 
ജീവന്റെ ആവേഗങ്ങൾ 
എപ്പോൾ പലായനമെന്ന് 
വിവര്‍ത്തനം ചെയ്യുമെന്നറിയാത്തതിന്റെ 
ആശങ്കയുണ്ട്  അയവിറക്കുന്ന 
ആയുസ്സിന്റെ 
മിടിപ്പുകളില്‍ പോലും 

3
പലവട്ടം വളഞ്ഞ് പിടിക്കപ്പെട്ട് 
വെറും പോത്തെന്ന്
വിളിപ്പേര് വീണ്ടും ഉറപ്പിച്ചിട്ടും
കുരുപ്പുകൾ വീണ്ടും 
തറയിൽനിന്നേ മുളയ്ക്കൂ എന്ന  
തിരിച്ചറിവിന്റെ തലമുറ കൊണ്ട് 
തല കുനിഞ്ഞവരെന്നൊന്നും 
ആണായ്‌ പിറന്നവരിൽ 
ഒരു പോത്തും  പറഞ്ഞുകേട്ടിട്ടില്ല 

4
ഇതിപ്പോ അതൊന്നുമല്ല  

വരന്റെ  വീട്ടിലെ
കല്യാണ  അടുപ്പിൽ 
പോത്തിന്‍ കറി 
കിടന്ന് തിളയ്ക്കുകയാണ് 

പൂമുഖം 
ഒച്ചകളില്‍  
പുളയ്ക്കുകയാണ്‌

ഇറച്ചി ആവും വരെ 
കള്ളിനു തൊട്ടുകൂട്ടാന്‍ 
ഇത്തിരി മാംസം വേണ്ടേ? 

പക്ഷേ അത് 
നമ്മൾ  ആണുങ്ങൾ 
മുറിയടച്ചിട്ട് കണ്ട് തീർക്കുന്ന 
ആ ചതയൊന്നുമല്ല 


ഓർമ്മകളിൽനിന്ന് 
കലിയടങ്ങാതെ 
കാലത്തിന്റെ ഒരു  സിംഹഗാത്രത്തെ  
തിരിച്ചും മറിച്ചുമിട്ട് 
അവരുടെ  
തമസ്കരിക്കപ്പെട്ട 
പല മരണങ്ങളെ  
ചികഞ്ഞെടുക്കുന്നത് പോലെ 
കുറെ പോത്തുകളുടെ 
ഒരു ഗോത്രദൃശ്യം 

യു റ്റ്യൂബിലുണ്ട് 
സംവിധാനം ചെയ്യപ്പെട്ടതല്ലാത്ത 
ആ  കലാപം 

ഭയമില്ലെങ്കിൽ മാത്രം 
ഇതാ
ആണായ് പിറന്നവർക്ക് 
അതിന്റെ ലിംഗം  

Sunday, January 13, 2013

ആരോടെന്നില്ലാതെ


മൂക്കിൽ വിരൽ വച്ചു നോക്കി 
മരിച്ചിട്ടൊന്നുമില്ല 

ഒരുമാതിരി 
ഓവുചാലിൽ വീണ് 
അഴുകിപ്പോയതുപോലെ 
ഒരു ശവഗന്ധം മാത്രം 

ജലദോഷംകടുത്തു 
സൈനസ്‌ ഗുഹകളിൽ 
പഴുപ്പടിഞ്ഞ്‌ 
ചീഞ്ഞുനാറുന്നതാണെന്ന് 
പുസ്തകത്തിലെ  ആന്റി 

പുള്ളിക്കാരി  ബയോട്ടിക്കാണേ 

തുളസിയിലയും ചുക്കും 
കുരുമുളകും കരിപ്പട്ടിയുമിട്ട് 
കാപ്പി തിളപ്പിക്കണമെന്നാണ്‌
അമ്മയുടെ കൈപുണ്യം 

അത് നാട്ടറിവുകളില്‍   

വളയിട്ട കൈ കൊണ്ട്‌ 
വിക്സ്‌ വെപോറബ്‌ 
മുതുകത്തും നെഞ്ചത്തും 
മൂക്കിലും തൊണ്ടയിലും 
മെല്ലെ  ഉഴിഞ്ഞാൽ മതിയെന്നു 
പ്രണയാര്‍ദ്രയായ ഭാര്യ 

ഏതോ പരസ്യത്തിലെയാണ്

ഉള്ളിലങ്ങനെ 
വളർന്നു വളർന്ന്  ഒടുക്കം 
വെളിച്ചം കാണാതെ  
ചത്തുപോവുന്നതിനെയൊക്കെ 
കീറി പുറത്തെടുക്കാൻ 
ഇതിനെവിടെ  ഗർഭപാത്രമെന്ന് 
എനിക്കാണെങ്കിലോ 
പരമപുച്ഛം 

അതിനു പക്ഷേ 
അങ്ങനെ 
എന്നോടെന്നൊന്നുമില്ല  

Friday, October 12, 2012

എഴുത്താധാരം / ആധാരമെഴുത്ത്= വഴിയാധാരം

വരിക,
വേണമെങ്കിലീ ചുവപ്പ്
മണത്തുനോക്കാം

അരഞ്ഞുപോയതുകൊണ്ട്
പച്ച മാംസത്തെ
രുചിക്കാതെ വിടുക

പിടച്ചിലുകള്‍
മഞ്ഞിച്ച കാഴ്ചയിലെങ്കിലും
കെട്ടിക്കിടപ്പുണ്ടാവുമല്ലൊ

പച്ചച്ച അടയാളം
ഘര്‍ഷണത്തെയെന്ന പോലെ
പച്ചയും ചുവപ്പും മഞ്ഞയുമുള്ള
നിശ്ചല ദ്വീപുകളില്‍നിന്ന്
അവയെയും തുറന്നു വിടുക

നമ്മള്‍ ഒരു യാത്രയിലല്ലെ

വിലാസം നമുക്കിടയിലെ
വിനിമയങ്ങളുടെ
സ്കെച്ചും പ്ലാനും പോലെ
സങ്കീര്‍ണ്ണം

കിണറ്റില്‍ വറ്റിപ്പോകാവുന്ന
പച്ചവെള്ളം

ഇറങ്ങിപ്പോയവര്‍
അതിന്റെ ചരിത്രത്തില്‍ നിന്ന്
കുത്തഴിഞ്ഞ്
ഉണങ്ങിപ്പൊയ്ക്കൊള്ളട്ടെ

നമ്മളിപ്പോള്‍
ഒരു സംഭാഷണത്തിലാണ്

ഉരുളുന്ന ചക്രങ്ങള്‍ക്കു കീഴില്‍
ഉമിനീരുപോലെതിന്റെ
ചലനത്തിന്റെ
ഉറവയുണ്ട്

അതിനും കീഴില്‍
ആയുസ്സിന്റെ
അപാര ( പാ) തകളുണ്ട്

ഭൂമിയുടെ
അനിവാര്യമായ ഉരുളലില്‍
എന്റെ ഭ്രമണങ്ങളെ
നി  നിജപ്പെടുത്തുക
(തിരിച്ചുമാവാം)

ഇറങ്ങുക

(ഉറപ്പുണ്ടെങ്കില്‍
തിരിച്ചു കയറുകയുമാവാം)

കയറാനോ ഇറങ്ങാനോ ആവാത്ത
യാത്രയുടെ ആ
ദുസ്സഹവിനിമയത്തില്‍ കുടുങ്ങിപ്പോയ
രണ്ടു യാ‍ത്രികളെ പക്ഷെ
നമ്മള്‍
എങ്ങനെ സ്വതന്ത്രമാക്കും?

രണ്ടു വരിയുള്ള
ഈ തെരുവിന്റെ കഥകളില്‍നിന്ന്
അതിന്റെ ജനനങ്ങളേയും മരണങ്ങളേയും
എങ്ങനെ
രണ്ടു വണ്ടിയില്‍ കയറ്റിവിടും?

ആധാരങ്ങളില്‍
അനുഭവമില്ലാത്തപോലെ
വഴിയാധാരങ്ങള്‍ക്ക്
വ്യാകരണവുമില്ല

അനുഭവമേയുള്ളു

അനര്‍ത്ഥം
പക്ഷേ അങ്ങനെയല്ല

അതിന്റെ
തെരുവിന്റെ ആധാരവും

അതുകൊണ്ടാണ്
ഇരട്ട വരിയുള്ള അനുശീലനങ്ങളില്‍
നിങ്ങളെക്കൊണ്ട് നിരന്തരം
അത്  ലിപികള്‍
പകര്‍ത്തിയെഴുതിപ്പിക്കുന്നത്


Wednesday, June 13, 2012

മെഹ്ദി ഹസ്സന്‍ അന്തരിച്ചു..


അടിച്ച് പൂക്കുറ്റിയായൊരുത്തൻ
വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്
അന്തസ്സായ് പൊട്ടിമുറിഞ്ഞ്
പാടി പലായനം ചെയ്യുന്നു

കൂത്താടുന്ന കേൾവിക്കാർ
പരിചയമുള്ള കാലങ്ങളിൽ വച്ച്
ആവുംവിധം അവനെ
കണ്ടെടുക്കുന്നു

കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു

വീണ്ടും നിറയ്ക്കുന്നു

കേട്ടുകേട്ടൊരു പട്ടമാവാൻ
പാട്ടുതന്നെയെന്തിനെന്ന്
ഓർമ്മയുടെ ഏതോ ചരടുപൊട്ടി
നിശബ്ദമായ നിമിഷം

ആഘോഷങ്ങൾക്കിടയിലൂടെ
ഉടക്കിയിറങ്ങിയാരോ
വിസ്മൃതിയുടെ വാതിലും വലിച്ചടച്ച്
ഇരുട്ടിൽ നീന്തിമറഞ്ഞു

വീണ്ടും നിറയുന്നുണ്ട്

കോപ്പകൾ തമ്മിലുമ്മവയ്ക്കുന്നുണ്ട്

തുടകളിൽ വിരലുകൾ താളം പിടിക്കുന്നുണ്ട്

ഒരുപക്ഷേ
ഇറങ്ങിപ്പോയതിനി അവനാവുമോ?

മൂത്രവുമൊഴിക്കയും വേണമെന്ന്
ഒരു ശങ്ക ഇറങ്ങിനോക്കിയപ്പോൾ
ആരുമില്ലാത്ത സ്വീകരണമുറിൽ
ഒറ്റയ്ക്ക് ഒഴുകുന്ന പങ്കയ്ക്കുകീഴിൽ
ദൂരദർശിനിയിൽ പൊന്തിയ നിലയില്‍
വാർത്തകളുടെ കുറേ
അനാഥശവങ്ങൾ..
...............
................
.................

മെഹ്ദി ഹസ്സൻ
അന്തരിച്ചു

Thursday, January 19, 2012

ഭോഗാശ്ചര്യം!

പ്രണയത്തിന്റെ നാളുകളില്‍
ഞാന്‍ സ്വയംഭോഗം നടത്തിയിട്ടില്ല

സഫലമായതില്‍പിന്നെയൊട്ട്
നിര്‍ത്താനായിട്ടുമില്ല

അശ്ചര്യമെന്തായാലും ആ
ഏകവചനത്തിലല്ല

നമ്മുടെ സഫലതയെ
ഭോഗിച്ച്‌ തീര്‍ത്ത ഉടലുകളുടെ
പെരുകുന്ന സ്വത്വപര്യായങ്ങളില്‍
നമ്മളെവിടെ!

Monday, March 28, 2011

പെരുവഴി

ഇരുട്ടത്തെന്തോ
ഇഴഞ്ഞുപോകുന്നതുപോലെ തോന്നിയപ്പൊ
അടിച്ചങ്ങുകൊന്നു

ഇനിയെന്തു ചെറുക്കാനെന്നപോലെ
ഒരു കരച്ചില്‍ പോലും ദുര്‍വ്യയം ചെയ്യാതെ
അതാവട്ടെ കമഴ്‌ന്നുകിടന്നുതന്നു

ഇഴയുന്നതെല്ലാം പാമ്പല്ലെന്ന്
രാത്രിയൊത്തിരി നിലാവ്‌ തെറിപ്പിച്ചത്‌
കുപ്പായമ്പോലും നനച്ചില്ല

ചത്തുചുരുണ്ടത്‌
അണയ്ക്കാതിരിക്കാന്‍ മുറിച്ചുവച്ച
നടവഴിയുടെ ബാക്കിയായിരുന്നു

Thursday, February 3, 2011

ഇരുണ്ട ഭൂഖണ്ഡം

പണ്ടൊക്കെ
കണ്ണടച്ചാലുടന്‍
കാഴ്ചയിലേയ്ക്ക്‌ കയറിവരുന്ന
ഒരൊട്ടകക്കുഞ്ഞുണ്ടായിരുന്നു

ഇലയും തളിരും
പൂക്കളുമൊക്കെയുള്ളൊരു
കഥപറയുമോന്നുള്ള നോട്ടമുണ്ടായിരുന്നു

വയലും പുഴയും
വാഴപ്പഴത്തോപ്പുമുള്ള
ആ നാട്ടിലേയ്ക്കെന്നെയും കൊണ്ടുപോകുമോ എന്ന്
ഉരുമ്മി നില്‍ക്കുന്ന കുണുക്കമുണ്ടായിരുന്നു

വളരുംതോറും വറ്റി
കഥയും കിനാവുകളുമുള്ള മരീചികകള്‍

മനപാഠമായ്‌ ഞങ്ങള്‍ക്കിടയില്‍
പൊടിക്കാറ്റിന്റെ മുരള്‍ച്ചയിലൂടെ
വെയില്‍ കൊടുത്തയച്ച സന്ദേശം

സമാധിപോലെ ജീവിതം

തീമണ്ണില്‍ കാല്‍ കുഴിച്ചിട്ട്‌
മണ്‍കടലിന്റെ ചക്രവാളത്തിനുമപ്പുറത്തേയ്ക്ക്‌
ഇമയനക്കാതെ നോക്കിനില്‍ക്കുന്നൊരൊട്ടകത്തെയെങ്ങാന്‍ കണ്ടാല്‍
ഓര്‍ക്കണം, അതവനാവും

അവന്റെ കണ്ണിലെ
കൃഷ്ണമണിവട്ടത്തില്‍ അടക്കം ചെയ്യപ്പെട്ട്‌
ഞാനുണ്ടാവും

ഈ മണ്ണിലേയ്ക്കല്ലാതെ
ഒരുവഴിയുമാരെയും എവിടേയ്ക്കുംവിടില്ലെന്ന്
ഒട്ടകത്താരികള്‍ തിരിഞ്ഞുനടക്കുമ്പോള്‍
അവന്റെയോര്‍മ്മയില്‍
ഒരുകിനാവുറങ്ങാന്‍ കിടക്കും

ഉറക്കത്തിലൊരുവഴി
ഒരൊറ്റ വഴി
അതിര്‍ത്തിപ്രദേശം നുഴഞ്ഞുകടന്ന്
ഇരുണ്ട ഭൂഖണ്ഡത്തിലേയ്ക്ക്‌ രക്ഷപെടും

രാത്രികണ്ട കിനാവുകള്‍
കാലത്ത്‌ മറന്നുപോകുന്നത്‌
ഒരു വലിയ ഉപകാരം തന്നെ
സത്യം

Thursday, November 18, 2010

ലഹള

കണ്ണില്‍നിന്നൂരിവീണുടഞ്ഞത്‌
ഒരു കാഴ്ചബംഗ്ലാവ്‌ തന്നെയായിരുന്നു

അവിടെ
അഴിക്കുള്ളിലെ അലര്‍ച്ച
കാടുകയറിയ
ഓര്‍മ്മകളുടെ റിയാലിറ്റി ഷോയിലെ
കൊമേര്‍സ്യല്‍ ബ്രേക്കെന്നറിയാത്ത
കടുവയും പുലിയും
എന്തിന്‌ സിംഹങ്ങള്‍ വരെ ഉണ്ടായിരുന്നു
മിമിക്രിയായിത്തീര്‍ന്ന അവരുടെ വന്യതയില്‍
കേട്ടുപഴകിയ കൗശലങ്ങളിലും
കൈയ്യൊതുക്കം പോയ
കുറുക്കന്മാരുണ്ടായിരുന്നു
അവരുടെ
അരവയര്‍ നിറയാത്ത കൗശലങ്ങളില്‍
കഴുത്തില്‍നിന്ന് കണ്ണെടുക്കാത്ത
വാളിനോട്‌ വേദമോതുന്ന
വെട്ടുപോത്തുകളുണ്ടായിരുന്നു
വൈകിയുണരുന്ന ഞായര്‍പ്രഭാതങ്ങള്‍
കേള്‍ക്കാതെപോയെങ്കിലോ എന്ന് പേടിച്ച്‌
തലേന്ന് വൈകിട്ടേ കൊണ്ടുകെട്ടുന്ന
ചോരയിറ്റുന്ന അവരുടെ എഴുന്നള്ളത്തില്‍
ചാരിവച്ച തോട്ടിയെപ്പേടിച്ച്‌
ഏത്‌ തിടമ്പേറ്റാനും മുട്ടുവളയ്ക്കുന്ന
ഗജരാജന്മാരുണ്ടായിരുന്നു
കുത്തിപ്പൊക്കിയ അവരുടെ
തലയെടുപ്പിന്റെ ഓരങ്ങളില്‍
ആകുലതകള്‍ ഇമവെട്ടാതിരിക്കുന്ന
ചുണ്ടെലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു
അവയുടെ കണ്ണിലെ
ഇടംവലമാടുന്ന ഭയങ്ങളില്‍
വില്ലുപോലെ കുലച്ച മുതുകും
അമ്പുപോലെ കൂര്‍ത്ത രോമങ്ങളുമുള്ള
അതിജീവനത്തിന്റെ രണ്ടുംകല്‍പ്പിച്ചുള്ള
പൂച്ചലഹളകളുണ്ടായിരുന്നു
ഇവനാരാ പുലിയോ എന്ന്
അതുകണ്ടാലേതു നായും
ഒന്നു പകച്ചേയ്ക്കുമെന്നൊരു പ്രത്യാശ
കണ്ടുകൊതിതീരുമ്മുമ്പാണ്‌
കൈതട്ടിവീണ്‌ ഉള്‍ക്കാഴ്ചപൊട്ടിപ്പോയത്‌


ഇനിയിപ്പോ
കാലില്‍കൊള്ളാതെ വാരിക്കളയാമെന്നല്ലാതെ
കണ്ണാടിയിലെന്തു വിപ്ലവമായിരുന്നെന്നൊക്കെ
ആര്‍ക്കറിയാം!

Friday, October 15, 2010

വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?

കറണ്ടിനൊപ്പം
നിലാവും കെട്ടൊരു രാത്രി

ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം

ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്‌

ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല

നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം

ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം

ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം

വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി

ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...

Thursday, October 7, 2010

തവള

വറ്റിപ്പോയൊരു പുഴയുണ്ട്‌
വീടിന്റെ പിന്നാമ്പുറത്ത്‌

മുങ്ങിച്ചത്തൊരു പെണ്ണുണ്ട്‌
മനസിന്റെ അടുക്കളപ്പുറത്ത്‌

പുഴയല്ലാതായ പുഴയില്‍
നിലാവിന്റെ നീരൊഴുക്കുള്ള രാത്രികളില്‍
ഉറക്കിളച്ചുള്ള ഇരുത്തമുണ്ട്‌

പുഴയല്ലാത്ത പുഴയിലെ
നീരല്ലാത്ത നീരില്‍നിന്ന്
തവളയല്ലാത്ത തവളകളുടെ
പൊക്രാം പോക്രാമുണ്ട്‌

കൊന്നില്ലേ നീയവളെ..
വറ്റീല്ലേ നീരിവിടെ..

സമയം കിട്ടിയാല്‍
നാളെയോ മറ്റന്നാളോ
ഒന്നു മരിക്കാന്‍ നോക്കണം

Friday, May 14, 2010

വില്പത്രം

ചത്താല്‍
ശരീരം കത്തിച്ചുകളയരുത്

കണ്ണുകള്‍
നേത്രബാങ്കിനു നല്‍കണം

മസ്തിഷ്കമരണമെങ്കില്‍
ഉപയോഗക്ഷമമായതൊക്കെ ഉപയോഗപ്പെടുത്തണം

ഒന്നും നടന്നില്ലെങ്കില്‍
ഉടലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം

ഒക്കെ ശരി
പക്ഷേ ആത്മാവ്....?

അതാ
ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക

ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്
ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ
വെട്ടത്ത് പിടിച്ചുനിര്‍ത്തി
ഇതു നീ തന്നെ വച്ചേരെ എന്ന് പറയുമ്പോലെ