Sunday, September 23, 2007

സുരക്ഷിതം

നിന്നെ
സ്നേഹിക്കുന്നുവെന്ന്
ഞാന്‍
അറിയാതെപോയതാണ്
നമ്മളെ
സുരക്ഷിതരാക്കിയത്.

അല്ലായിരുന്നെങ്കില്‍
പഴകിത്തേഞ്ഞൊരു
മുദ്രാവാക്യം പോലെ
അതാവര്‍ത്തിച്ചാവര്‍ത്തിച്ച്
നിന്നെ ഞാന്‍
മടുപ്പിച്ചേനേ..

പ്രണയംകൊണ്ട്
മടുത്തവള്‍ എന്ന്
കാലം നിന്നെ
നിര്‍വചിച്ചേനേ...


ഇപ്പോള്‍ നോക്കൂ
ഈ അന്ധകാരത്തില്‍
നമ്മള്‍ എത്ര
സുരക്ഷിതരാണെന്ന്..!

Monday, September 10, 2007

ഓര്‍മ്മത്തറ

അപ്പനോടിച്ച
വണ്ടിയിടിച്ചെന്ന്
കമ്പി കിട്ടിയിട്ട്‌
ഓടിപ്പിടച്ച്‌
എത്തിയതാണ്‌.

ഒറ്റയിടി.,
രണ്ട്‌ തുണ്ടം.,
വണ്ടി കണ്ടം.

ലേലം പിടിച്ചത്‌
തുരുമ്പ്‌ വാസു.

ടയറ്‌ നാലും
ടാക്സിക്കാരന്‍ ടൈറ്റസിന്‌
എഞ്ചിന്‍
കുഞ്ചന്‍ കണിയാമ്പറമ്പില്‍
‍ഡാഷ്‌ ബോര്‍ഡ്‌
ഡാനിയേല്‍ ഡിസൂസയ്ക്ക്‌
എന്നിങ്ങനെ
ബാക്കിവന്ന
അവയവങ്ങളൊക്കെ
അവധാനതയോടെ
ഇളക്കിപ്പിടിപ്പിച്ച്‌
ഉരുളാനിരിക്കുന്ന
വേഗങ്ങള്‍ക്ക്‌
കണ്ണും കാതുമാക്കി.

അവിടിവിടെ ഒപ്പും
വിരലും പതിപ്പിച്ച്‌
പോളിസിയും വാങ്ങി
പങ്കിട്ടെടുത്തിട്ട്‌
പോകാനൊരുങ്ങവേ
അടുക്കളയിലാവണം
അടക്കിപ്പിടിച്ചൊരു
കരച്ചില്‍ ഉറഞ്ഞ്‌
അമ്മ...

ബാക്കിവന്ന അമ്മയ്ക്ക്‌
വിളക്കുവയ്ക്കുവാന്‍
‍സഞ്ചരിക്കുന്ന
ഒരു അസ്ഥിത്തറ വേണം.

ഓര്‍മ്മയിലെ
മണ്‍കലത്തില്‍
‍സമര്‍പ്പണത്തിന്‌
അഞ്ചാറ്‌
എല്ലിന്‍ കഷണങ്ങ-
ളെങ്കിലും വേണം.

ഇനിയിതൊക്കെ
എവിടുന്നഴിച്ച്‌
തട്ടിക്കൂട്ടുമോ എന്തൊ...

Saturday, September 1, 2007

പ്രണയത്തെക്കുറിച്ച് രണ്ട് കവിതകള്‍

കാഴ്ച


അന്നെനിക്ക്
നിന്നെക്കാണുവാന്‍
കണ്ണുകള്‍ വേണ്ടായിരുന്നു

കാരണം
നമ്മള്‍ അന്ധമായ്
പ്രണയത്തിലായിരുന്നു

പിന്നേന്നോ ഞാനൊരു
കണ്ണ് കടമെടുത്തു

അന്യമായ കാഴ്ചകളിലൂടെ
നമ്മള്‍ അപരിചിതരായത്
അന്നുമുതല്‍ക്കായിരുന്നു



അളവ്


പ്രണയത്തെ
കടലാസിലാക്കിയതാണ്
എനിക്ക് പറ്റിയ തെറ്റ്.

അവള്‍ പറഞ്ഞു

പ്രേമത്തെ സംബന്ധിച്ചിടത്തോളം
എ ഫോര്‍ സൈസ്
തീരെ ചെറിയൊരളവാണെന്ന്.