Wednesday, December 5, 2007

ഉറക്കം

ഇനി ഓടാന്‍ വയ്യെന്ന്
കാലുകള്‍ നിലച്ചപ്പൊ
ഓട്ടം നിര്‍ത്തി
ദൂരത്തിന്റെ
കഥ പറയാന്‍ തുടങ്ങി.

ഇനി കേള്‍ക്കാന്‍ വയ്യെന്ന്
കാതുകള്‍ അടഞ്ഞപ്പൊ
നാവടക്കി
കേള്‍വിയുടെ
പാട്ടെഴുതാന്‍ തുടങ്ങി.

ഇനിയൊന്നും കാണാനും
കേള്‍ക്കാനും വയ്യെന്ന്
ചെവിതലകള്‍
ഒരുമിച്ച്‌കെട്ടപ്പൊഴാണ്‌
കട്ടിലീന്നു വീണ്‌
കിനാവിന്റെ
ഫ്യൂസ്‌ പോയത്‌.

"ആണുങ്ങളുവന്ന്
ഊരിക്കോണ്ട്‌ പോയി,
നിങ്ങടെ ഒടുക്കത്തെ
ഒരു പൂതി..! "

പെമ്പ്രന്നോത്തി
അടുപ്പത്തു വച്ച
ഒരു കലം പിരാക്കെടുത്ത്
അടുക്കളപ്പുറത്ത്
മണപ്പിച്ചു നിന്ന
നായയുടെ
തലവഴി കോരി.

നിലത്തു കിടന്ന്
ഉറങ്ങിപ്പോയ സ്വപ്നം
ഒന്നു തിളച്ചു.

പിന്നെ
അതും അങ്ങാറി...