കള്ള് മാത്രം പോര
കയ്പ്പയ്ക്ക കൂടിവേണമെന്ന്
ചുണ്ടുതൊട്ടകം
അങ്ങോളം കയ്ക്കുന്നു
ഒരാഖ്യാനം
രാവാറി വാർന്നുവച്ച്
പകൽ കയറ്റിയിട്ടും
തണുക്കുന്നില്ല
വാറ്റു കലത്തിൽനിന്ന്
ഇറ്റുവീണ ചാരായം പോലെ
തോണ്ടയിലെ
പൊള്ളുന്ന ചൂടുകൾ
കുളിരുന്ന വെളുപ്പാങ്കാലത്തും
തിളയാറാതെ
കനൽകൊണ്ട് നിൽക്കുന്ന
മണ്‍കലം പോലെ ഉള്ള്
നനഞ്ഞൊട്ടി ഉടൽ
കണ്ണിൽ നീറുന്നു
ഉന്മാദത്തിന്റെ
കഥ പറഞ്ഞുറക്കാമെന്ന്
പറഞ്ഞു പറ്റിച്ച
പകൽ
പട്ടിണി പൊന്തുന്നൊരു
പഞ്ഞകാലം
കുശവന്മാർ വിയർപ്പിറ്റിച്ച്
കുഴച്ചെടുത്ത ഈ കലത്തിൽ
കുഞ്ഞേ
നിനക്കിറ്റിച്ചുതരാൻ
ഇത്തിരി വ്യാജമദ്യവുമില്ലല്ലോ എന്ന്
കരയുകയാണ്
മുലപോലൊരു കരിക്കലം
മൂന്നല്ല
രണ്ട് കല്ലുകളിൽ വേവുകയാണ്
നമുക്കായി
വറ്റൊന്നുമില്ലാതെ വെറുതെ
വെന്തുകൊണ്ടിരിക്കുന്ന
അമ്മയും കലവും
രണ്ടുപേർ
കല്ലുവാതിൽക്കൽക്കാരികൾ
ഇപ്പൊ ഒന്നിച്ചകത്താണ്
നാളിത്രയായത്കൊണ്ട്
പേരും ഓർമ്മയില്ല
ക്ഷമിക്കുക
അമ്മേ...
ഊട്ടുക
മരണമേ....