Sunday, October 13, 2013

വ്യാജ ദുരന്തം




കള്ള്‌ മാത്രം പോര
കയ്പ്പയ്ക്ക കൂടിവേണമെന്ന്
ചുണ്ടുതൊട്ടകം
അങ്ങോളം കയ്ക്കുന്നു
ഒരാഖ്യാനം

രാവാറി വാർന്നുവച്ച്‌
പകൽ കയറ്റിയിട്ടും
തണുക്കുന്നില്ല
വാറ്റു കലത്തിൽനിന്ന്
ഇറ്റുവീണ ചാരായം പോലെ 
തോണ്ടയിലെ
പൊള്ളുന്ന ചൂടുകൾ

കുളിരുന്ന വെളുപ്പാങ്കാലത്തും
തിളയാറാതെ
കനൽകൊണ്ട്‌ നിൽക്കുന്ന
മണ്‍കലം പോലെ  ഉള്ള്


നനഞ്ഞൊട്ടി ഉടൽ

കണ്ണിൽ നീറുന്നു
ഉന്മാദത്തിന്റെ
കഥ പറഞ്ഞുറക്കാമെന്ന്
പറഞ്ഞു പറ്റിച്ച
പകൽ

പട്ടിണി പൊന്തുന്നൊരു
പഞ്ഞകാലം 
കുശവന്മാർ വിയർപ്പിറ്റിച്ച് 
കുഴച്ചെടുത്ത ഈ കലത്തിൽ
കുഞ്ഞേ
നിനക്കിറ്റിച്ചുതരാൻ
ഇത്തിരി വ്യാജമദ്യവുമില്ലല്ലോ എന്ന്
കരയുകയാണ്‌
മുലപോലൊരു കരിക്കലം

മൂന്നല്ല 
രണ്ട് കല്ലുകളിൽ വേവുകയാണ് 
നമുക്കായി 
വറ്റൊന്നുമില്ലാതെ വെറുതെ 
വെന്തുകൊണ്ടിരിക്കുന്ന 
അമ്മയും കലവും 

രണ്ടുപേർ 

കല്ലുവാതിൽക്കൽക്കാരികൾ

ഇപ്പൊ ഒന്നിച്ചകത്താണ്‌

നാളിത്രയായത്കൊണ്ട്‌
പേരും ഓർമ്മയില്ല

ക്ഷമിക്കുക
അമ്മേ...

ഊട്ടുക
മരണമേ....