Tuesday, September 23, 2008

സംസ്കരണം

ചത്താല്‍
‍കിടന്ന് നാറുമ്മുമ്പ്‌
കുഴിച്ചിടുന്നവന്‌ കൂലിയായി
നാലു കാശ്‌
സ്വരുക്കൂട്ടി വച്ചതും
കട്ടോണ്ട്‌ പോയിരിക്കുന്നേതോ
ഒരുമ്പെട്ട കാലന്മാര്‍..!

അങ്ങനെയാണ്‌ പിന്നെ
പകരത്തിനഞ്ചാറ്
കഴുകന്മാരെപ്പോയി
കെണിവച്ച്‌ പിടിച്ച്‌
കൊണ്ടുവന്നത്‌.

ഒടുക്കം
അതുവരെ കാത്താല്‍
അവന്മാരുടെ ശവവും
ഞാന്‍ തന്നെ തിന്നേണ്ടിവരുമോന്ന്
വര്‍ണ്ണ്യത്തിലൊരാശങ്ക
ആളിപ്പിടിച്ചാണ്‌
ഇരുട്ടും വരെ കാക്കാതെ
ഇപ്പൊഴെ അങ്ങ്‌
മലര്‍ന്ന് കിടന്നുകൊടുത്തത്‌.

ഒരറ്റം തൊട്ടങ്ങനെ
അടിച്ചുവാരി വരട്ടേന്ന്....

അഴുക്കുണ്ടേ
പത്തുനാപ്പത്‌ കൊല്ലത്തോളം...

വെളുക്കും മുമ്പ്‌ തീര്‍ക്കണേ
എന്റെ വിശപ്പിന്റെ കഴുകന്മാരേ എന്ന്
ഉമ്മറത്തിരുന്നാരോ
ഉറക്കം തൂങ്ങിയത്‌ മാത്രം
എപ്പൊ കെട്ടുവെന്ന്
എന്നോട്‌ ചോദിക്കരുത്‌.

Friday, September 12, 2008

എങ്ങനെ...?

കെട്ടിയോനെക്കൊണ്ട്‌
മടുത്തല്ലോ ദൈവമേ എന്ന്
വ്രതം നോറ്റ്‌ മടുത്തിട്ട്‌
നോമ്പ്‌ പിടിച്ച്‌ പ്രാര്‍ത്ഥിച്ച്‌ നോക്കും
പെമ്പിറന്നോത്തി.

അപ്പനെ നന്നാക്കണേയെന്ന്
വീട്ടിലില്ലാത്ത മുട്ടിപ്പാ
നിരാഹാരം കിടന്ന് വാങ്ങിപ്പിച്ച്‌
മുട്ടുകുത്തി പ്രാര്‍ത്ഥിക്കും
കോണ്‍വെന്റില്‍ പഠിക്കുന്ന
കുട്ടികള്‍.

കെട്ടിയോളെയും കുഞ്ഞുങ്ങളേയും
ഇങ്ങനെ കണ്ണീരു കുടിപ്പിക്കുന്ന ഒരു ദൈവത്തില്
‍എങ്ങനെ പിന്നെയും വിശ്വസിക്കും
സ്നേഹമുള്ള
ഏതു കെട്ടിയോനും, അപ്പനും...?

Wednesday, September 10, 2008

പപ്പിയക്ക

പപ്പിയക്കന്റെ പൗള്‍ട്രിഫാം
പട്ടണം കീഴടക്കിയത്‌
പെട്ടന്നായിരുന്നു.

കള്ളിമുണ്ടും തോര്‍ത്തും
ഉച്ചിയില്‍ കെട്ടിവച്ച മുടിയും
മുറുക്കി ചുവന്ന ചുണ്ടും
എള്ളെണ്ണ തേച്ച്‌
വിയര്‍പ്പുമിനുക്കിയ ഉടലുമായ്
അവരെക്കണ്ടാണ്‌
അവിടത്തുകാര്‍ ‍കാമത്തിന്റെ നിറം
കറുപ്പാണെന്ന് ഉറപ്പിച്ചത്‌.

ഷെഡിലേയ്ക്ക്‌
കുനിഞ്ഞുകയറുന്നതും കാത്ത്‌
തോര്‍ത്തു തുളയ്ക്കുവാന്‍
ആര്‍ത്തിയുള്ള കണ്ണുകള്‍
‍ക്യൂ നില്‍ക്കുമായിരുന്നു.

ചെറുപ്പക്കാര്‍, മദ്ധ്യവയസ്കര്‍
‍വഷളന്‍ കിഴവന്മാര്‍ തൊട്ട്‌
മൂത്ത കൗമാരക്കാര്‍ വരെ
ആയിടെ കോഴിയേ തിന്നൂ.
പപ്പിയക്കന്റെ കടയീന്നേ വാങ്ങു.

ലോണെടുത്ത്‌ കോഴിക്കട തുടങ്ങിയ
ചില മൂളയില്ലാത്തവന്മാരൊഴികെ
ആണായ്‌ പിറന്നവരിലാരും
അവരെ ഇച്ചിപ്പോന്ന് പറയുമായിരുന്നില്ല.

പതിവുകാര്‍ക്ക്‌
അല്‍പാല്‍പ്പം അശ്ലീലവും
അതില്‍ വേണ്ടപ്പെട്ടവര്‍ക്ക്‌
ഒരു മുട്ടലും ഉരസലും വരെ,
അതുവരെ മാത്രം,
പപ്പിയക്കയ്ക്ക്‌ പരാതിയില്ല.

പിന്നേംനിന്ന് ചൊറിയുന്നോര്‍ക്കായ്
താമ്പൂലം ചേര്‍ത്ത
നല്ല പിടയ്ക്കുന്ന തെറികള്‍
വായിലിട്ട് ചവച്ചത്
എപ്പോഴും റെഡിയായിരുന്നു.

എന്നിട്ടും
പപ്പിയക്കന്റെ കടയില്‍
‍കോക്കാന്‍ കേറി.

ഷെഡും പൊളിച്ചു.

കോഴിയേം പിടിച്ചു.

മനംനൊന്ത അക്കന്‍
‍രായ്ക്കുരാമാനം
നാടുവിട്ടെന്ന് കഥ.

ഷെഡിന്റെ പിറകീന്ന്
കീറിയൊരു കള്ളിമുണ്ടും
തോര്‍ത്തും
ആരോ കണ്ടെടുത്തത്‌
പോലീസുകാര്‍ മുക്കി.

കൊണ്ടുപോയ്‌
മണപ്പിച്ച്‌ കെടക്കാനായിരിക്കും..!

Wednesday, September 3, 2008

സമവാക്യം

പറ്റിപ്പോയ
അബദ്ധങ്ങളെക്കുറിച്ച്‌ പഠിക്കാന്‍
‍ചരിത്രം മതിയാവും.

വറ്റാത്ത അവയുടെ
ഒഴുക്കിനെ കുറിച്ച്‌ പഠിക്കാനാവട്ടെ
വര്‍ത്തമാനപത്രങ്ങള്‍ തന്നെ ധാരാളം.

പഠനങ്ങള്‍ക്ക്‌ വഴങ്ങാത്തയീ
വര്‍ത്തമാനചരിത്രം
ദഹനക്കേടായ്‌ വളരുന്നതിനെ
ആമാശയരോഗമെന്ന് വിളിക്കുമോ
അടിവയറിനിനിയും
കാണാതെ പഠിക്കുവാനുള്ള
ഏതെങ്കിലും ഒരു വിപ്ലവ സമവാക്യം..?