Wednesday, September 10, 2008

പപ്പിയക്ക

പപ്പിയക്കന്റെ പൗള്‍ട്രിഫാം
പട്ടണം കീഴടക്കിയത്‌
പെട്ടന്നായിരുന്നു.

കള്ളിമുണ്ടും തോര്‍ത്തും
ഉച്ചിയില്‍ കെട്ടിവച്ച മുടിയും
മുറുക്കി ചുവന്ന ചുണ്ടും
എള്ളെണ്ണ തേച്ച്‌
വിയര്‍പ്പുമിനുക്കിയ ഉടലുമായ്
അവരെക്കണ്ടാണ്‌
അവിടത്തുകാര്‍ ‍കാമത്തിന്റെ നിറം
കറുപ്പാണെന്ന് ഉറപ്പിച്ചത്‌.

ഷെഡിലേയ്ക്ക്‌
കുനിഞ്ഞുകയറുന്നതും കാത്ത്‌
തോര്‍ത്തു തുളയ്ക്കുവാന്‍
ആര്‍ത്തിയുള്ള കണ്ണുകള്‍
‍ക്യൂ നില്‍ക്കുമായിരുന്നു.

ചെറുപ്പക്കാര്‍, മദ്ധ്യവയസ്കര്‍
‍വഷളന്‍ കിഴവന്മാര്‍ തൊട്ട്‌
മൂത്ത കൗമാരക്കാര്‍ വരെ
ആയിടെ കോഴിയേ തിന്നൂ.
പപ്പിയക്കന്റെ കടയീന്നേ വാങ്ങു.

ലോണെടുത്ത്‌ കോഴിക്കട തുടങ്ങിയ
ചില മൂളയില്ലാത്തവന്മാരൊഴികെ
ആണായ്‌ പിറന്നവരിലാരും
അവരെ ഇച്ചിപ്പോന്ന് പറയുമായിരുന്നില്ല.

പതിവുകാര്‍ക്ക്‌
അല്‍പാല്‍പ്പം അശ്ലീലവും
അതില്‍ വേണ്ടപ്പെട്ടവര്‍ക്ക്‌
ഒരു മുട്ടലും ഉരസലും വരെ,
അതുവരെ മാത്രം,
പപ്പിയക്കയ്ക്ക്‌ പരാതിയില്ല.

പിന്നേംനിന്ന് ചൊറിയുന്നോര്‍ക്കായ്
താമ്പൂലം ചേര്‍ത്ത
നല്ല പിടയ്ക്കുന്ന തെറികള്‍
വായിലിട്ട് ചവച്ചത്
എപ്പോഴും റെഡിയായിരുന്നു.

എന്നിട്ടും
പപ്പിയക്കന്റെ കടയില്‍
‍കോക്കാന്‍ കേറി.

ഷെഡും പൊളിച്ചു.

കോഴിയേം പിടിച്ചു.

മനംനൊന്ത അക്കന്‍
‍രായ്ക്കുരാമാനം
നാടുവിട്ടെന്ന് കഥ.

ഷെഡിന്റെ പിറകീന്ന്
കീറിയൊരു കള്ളിമുണ്ടും
തോര്‍ത്തും
ആരോ കണ്ടെടുത്തത്‌
പോലീസുകാര്‍ മുക്കി.

കൊണ്ടുപോയ്‌
മണപ്പിച്ച്‌ കെടക്കാനായിരിക്കും..!

5 comments:

പാമരന്‍ said...

പപ്പിയക്കനെ പാകമാകാത്ത ട്രൌസറിടീച്ചു :(

Mahi said...

നന്നായിട്ടുണ്ട്‌ നല്ല കവിത

നഗ്നന്‍ said...

പൗള്‍ട്രിഫാം
നടത്തുന്ന
പപ്പിയക്കമാരും
പപ്പിയക്കന്മാരും ഉണ്ട്‌;
കോഴിയെ പിടിയ്ക്കുന്ന
കോക്കാന്മാരും
കോക്കാത്തികളും.....

ഫെമിനിസത്തിന്റെ കാറ്റ്‌
ഈയിടെ
ഒരു പാട്‌
കൊള്ളുന്നുണ്ടെല്ലേ?

വിശാഖ് ശങ്കര്‍ said...

പാമരാ,
ശരിയായില്ല, അല്ലേ...

മഹി..., :)

നഗ്നാ,

പുരുഷ കേസരികള്‍ക്കൊക്കെ പെങ്ങന്മാരും, കൂട്ടുകാരികളും, ഭാര്യയും ,പെണ്മക്കളും ഒക്കെ ഉണ്ടായാലും ഇല്ലെങ്കിലും ഒരു അമ്മയെങ്കിലും ഉണ്ടായല്ലേ പറ്റു. അപ്പൊ ഫെമിനിസത്തിന്റെ കാറ്റ് അല്പം കൊള്ളുന്നതില്‍ തെറ്റില്ല..:)

നഗ്നന്‍ said...

പണ്ട്‌,
പുരുഷ ലക്ഷണങ്ങളിലൊന്ന്
കുടവയറായിരുന്നു.
ഇന്ന്‌,
ബുദ്ധിജീവി ചമയങ്ങളിലൊന്ന്
ഫെമിനിസ്റ്റ്‌ ലിപ്സ്റ്റിക്കാണ്‌