Monday, January 1, 2007

രണ്ടാമത്തെ മരുപ്പച്ച

മരണം ഒരിടിമുഴക്കമായിരുന്നെങ്കില്‍
കാതറുത്ത്
ഞാന്‍ അമരനായേനെ.

ഇനി അതൊരു ഉള്‍ക്കാ‍ഴ്ച്ചയാണെങ്കിലോ
കണ്ണടച്ചു ഞാ‍ന്‍ ഇരുട്ടാക്കിയേനെ.

കേള്‍വിയും കാഴ്ച്ചയും കടന്ന്
കര്‍പ്പൂരം പോലെ മണത്താലൊ,
നാളികേരം പോലെ രുചിച്ചാലൊ,
അതില്‍ കത്തിച്ചുവച്ച നെയ്ത്തിരിപോലെ
പ്രകാശിച്ചു നിന്നാലൊ,
പാലത്തലപ്പുകളില്‍ നിന്നും
കാമത്തിന്റെ വെണ്‍തടാകമായി
ഒഴുകിയെത്തിയാലൊ.,

ഒരു തൂശനിലയിലെ വിരുന്നായി
കണ്ണിനും കാതിനും കതകുതുറക്കാത്ത
കറുത്തവാവിന്റെ കടിഞ്ഞൂല്‍കുരുന്നായി
കനിവിന്റെ ധമനികളില്‍ മഞ്ഞുരുകി
ഉറഞ്ഞെത്തുന്ന കുളിരില്‍
ഒരു പുതപ്പായി
കണ്ണടച്ച്...

6 comments:

വിശാഖ് ശങ്കര്‍ said...

വ്യര്‍ഥമായ ഒരു ജീവിതത്തിന് സാര്‍ത്ഥകമായ ഒരു മരണം പ്രതീക്ഷിക്കാനാവില്ല.തിരിച്ചും.അപ്പോള്‍ ജീവിതത്തിലും മരണത്തിലും നമ്മള്‍ ഒന്നുതന്നെയാവണം തേടുന്നത്‌.സ്വയം സധൂകരിക്കാന്‍ നമ്മെ പര്യാപ്തരാക്കുന്ന എന്തോ ഒന്ന്‌.ആ അന്വേഷണവും സ്വാഭാവികമായ അതിന്റെ പ്രതിസന്ധിയിലെത്തുമ്പൊഴെയ്ക്കും നമ്മള്‍ രണ്ടാമത്തെ മരുപ്പച്ചയെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങും...അല്ലേ... ആവോ...!

Abdu said...

നന്നായിരിക്കുന്നു,

ഇനിയും എഴുതൂ.

പരാജിതന്‍ said...

വിശാഖ്‌,
നിന്റെ കവിത ആമുഖമില്ലാതെ തന്നെ സംവേദിക്കുന്നുണ്ട്‌. ഇതില്‍ അവസാനഭാഗം അര്‍ദ്ധോക്തിയില്‍ നിറുത്തിയത്‌ നന്നായെങ്കിലും ആദ്യഭാഗത്തിന്റെ 'ഇംപാക്ട്‌' കുറയ്ക്കുന്ന പോലെയും തോന്നി.
ഹരി.

വിഷ്ണു പ്രസാദ് said...

മരണം ഒരിടിമുഴക്കമായിരുന്നെങ്കില്‍
കാതറുത്ത്
ഞാന്‍ അമരനായേനെ.

ഇനി അതൊരു ഉള്‍ക്കാ‍ഴ്ച്ചയാണെങ്കിലോ
കണ്ണടച്ചു ഞാ‍ന്‍ ഇരുട്ടാക്കിയേനെ.

ചങ്ങാതീ, ഈ നാലു വരി എനിക്കിഷ്ടമായി(ആശയത്തോട് വിയോജിപ്പുണ്ടെങ്കിലും).
ആശയപരമായ കാര്‍ക്കശ്യമാവാം കവിതകള്‍
അനുവാചകനോട് വേണ്ടത്ര(ചുരുക്കത്തില്‍ എന്നോട്)സംവദിക്കുന്നില്ല.എല്ലാ കവിതകളും വായിച്ചു.

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

ആശയപരമായ കാര്‍ക്കശ്യം, അതോരു മര്‍ക്കടമുഷ്ടിയായി അധപ്പതിക്കാത്തിടത്തോളം ആശാസ്യമാണെന്നാണ് എന്റെ വിശ്വാസം;കവിതയിലും,ജീവിതത്തിലും.പക്ഷേ അത് കവിതയെ സംവേദനക്ഷമമല്ലാതാക്കുന്നു എന്നറിയുന്നത് നിരാശാജനകമാണ്.കവിത വായിച്ച് അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ കൂട്ടുകാര്‍ക്കും നന്ദി.