Monday, May 21, 2007

മഴപ്പാട്ട്

ഇടവപ്പാതിയെ
കടലാസിലാക്കാന്‍പോയ്‌
കയ്യും കനവും
മരവിച്ച കുളിരിലൊരു
കവിത വിറച്ചു പിന്മാറുമ്പോള്‍,
‍വിരലുകള്‍ വിറപൂണ്ട്‌
വാക്കിന്റെ ചിത കൂട്ടി
ഉടലു തീകാഞ്ഞ്‌
തിരുശേഷിപ്പിന്റെ
ഒരുപിടി ചാരം കൊണ്ട്‌
മഴവെള്ളത്തിലൊരു
ചിത്രം വരയ്ക്കും...

വാക്കിന്റെ തരിയേറ്റ്‌
പോറിയ വെള്ളത്തില്‍
‍നോവിന്റെ ഓളമിട്ട്‌
കാറ്റൊരു പാട്ടും പാടും...

നീറുന്ന വരകള്‍ കൊണ്ട്
നോമ്പുനോറ്റ വരികളില്‍
വയ്യെന്ന് കൈപൊത്തി
മുറിയടച്ച്
അപ്പോഴൊരു കൂര
ചോരുന്ന വാക്കുകള്‍ കോര്‍ത്തൊരു
മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങും.

6 comments:

വിശാഖ് ശങ്കര്‍ said...

നാട്ടില്‍ ‍മഴതുടങ്ങി എന്നുകേട്ട് ഇവിടെ കുട നിവര്‍ത്തി ഒരു പാട്ട്..!

വല്യമ്മായി said...

മഴയുടെ നോവ് നന്നായി അനുഭവിപ്പിക്കുന്നു ഈ വരികള്‍

ടി.പി.വിനോദ് said...

നനനനഞ്ഞോരോ നടപ്പാതയും നീണ്ടു-
നിലവിളിപ്പാണോര്‍മ്മ നീറുന്ന നോട്ടത്തില്‍.

കവിത നന്നായി...:)

Abdu said...

ഞാനും നനയുന്നു

വിശാഖ് ശങ്കര്‍ said...

വല്യമ്മായി,
മഴയുടെ നോവ് അറിയാനെത്തിയതിനു നന്ദി.
ലാപുട,
“നനനനഞ്ഞോരോ നടപ്പാതയും നീണ്ടു-
നിലവിളിപ്പാണോര്‍മ്മ നീറുന്ന നോട്ടത്തില്‍”

ഈരടി ഗംഭീരമായി..:)

ഇടങ്ങളേ,

കുട തരാനില്ലെനിക്കൊരു
കുടവയറുപോലും..!

നന്ദി.

കെ.പി said...

ചോരുന്ന വാക്കുകള്‍ തീര്‍ത്ത മഴപ്പാട്ടില്‍ നനഞ്ഞു തുടങ്ങുന്ന കൂര..

ഞാന്‍ എന്തു പറയാനാ..ഈ രംഗങ്ങള്‍ക്ക് ഞാനും കാഴ്ചക്കാരനാണ് എന്ന് തോന്നി.