Monday, February 8, 2010

പാവം പാവം രാജകുമാരന്‍

പട്ടിണിയെന്തെന്ന് സ്വയമറിയുവാനാണ്
പരിവട്ടനാട്ടിലെ രാജകുമാരന്‍
സ്വരക്ഷാഭീഷണികള്‍ മറികടന്ന്
പെട്ടെന്നൊരു പകല്‍ പട്ടിണിയിരുന്നത്

വാച്ചു നോക്കി അപ്പപ്പോ
വയറ് ചൂളം വിളിച്ചതിന്റെ
വ്യംഗ്യങ്ങളെ വിവര്‍ത്തനം ചെയ്തത്

അസ്തമനത്തോടെ ഉപവാസം മുറിച്ച്
പ്രജകളെയും പത്രക്കാരെയും വിളിച്ച്
പട്ടിണിപ്രഭാഷണം തുടങ്ങിയത്

“വിശപ്പ്
അത്യുദാത്തമായൊരു
ദാര്‍ശനിക അനുഭവമാണ്
ഉടലിനെയും ആത്മാവിനെയും
പുതുക്കിപ്പണിയുന്ന ജീവശാസ്ത്രമാണ്
അവനവനിലൂടപരനെയും
ലോകത്തെത്തന്നെയും കാട്ടിത്തരുന്ന
വയറ്റുകണ്ണാണ്
ഉദരനിമിത്തം കുടലിലൂടെ
‘ഈ ലോകഗോളം തിരിയുന്ന മാര്‍ഗം’
വരച്ചടയാളപ്പെടുത്തിയ
റൂട്ട് മാപ്പാണ്
ഷുഗറ്, കൊളസ്ട്രോള്‍ ഇത്യാദിയായുള്ള
ശൈലീജന്യരോഗങ്ങളില്‍ നിന്ന്
കാത്തു രക്ഷിക്കുന്ന അകം വൈദ്യനാണ്
അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”

ആപ്പിള്‍കവിളുള്ള യുവരാജകുമാരന്‍
കരുവാട് പോലത്തെ കുഞ്ഞുങ്ങളെത്തൊട്ട്
അരമനയിലേക്ക് മടങ്ങിപ്പോകവേ
കണ്‍നിറഞ്ഞ പ്രജകള്‍ പരസ്പരം പറഞ്ഞു

“തങ്കമനസ്സുള്ളയീ പൊന്നരചനുള്ളപ്പോ
അരിയെന്തിന് തുണിയെന്തിന്
പണിയെന്തിന് മക്കളേ...”

2 comments:

പട്ടേപ്പാടം റാംജി said...

അതുകൊണ്ടെന്റെ പ്രിയപ്പെട്ടവരേ
നിങ്ങളെത്ര അനു ഗൃഹീതരാണ്”


ഒരു ദീര്‍ഘനിശ്വാസം എന്നില്‍ നിന്നുണര്‍ന്നു.

Rajeeve Chelanat said...

വിശാഖ്,
തകര്‍ത്തു.